പുനലൂർ: തോട്ടങ്ങളിൽ നടുന്നതിന് പാകമായ തേക്കിൻതൈകൾ വിതരണം നടത്താത്തതിന് രണ്ട് സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരെ വനംവകുപ്പിൽ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ പ്രതിഷേധം. സമയത്ത് വിത്ത് നൽകാതെ കീഴ്ജീവനക്കാരെ ഉന്നത ഉദ്യോഗസ്ഥർ ബലിയാടാക്കിയെന്നാണ് ആരോപണം.
കുളത്തൂപ്പുഴ സെൻട്രൽ നഴ്സറിയിലെ നിലവിലെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എം.എസ്. വേണുഗോപാൽ, രണ്ട് മാസം മുമ്പ് സ്ഥലം മാറിപ്പോയ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ടി. സുരേഷ് കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
തൃശൂർ കേരള വന ഗവേഷണ കേന്ദ്രത്തിൽ നിന്നാണ് നഴ്സറിക്ക് ആവശ്യമായ തേക്കിൻ വിത്തുകൾ ലഭിക്കുന്നത്. ഈ വർഷം ജനുവരിയിൽ ലഭിക്കേണ്ട വിത്ത് മാർച്ച് 31നാണ് നഴ്സറിയിൽ ലഭിച്ചത്. വിത്ത് ലഭിച്ചാൽ 4-5 മാസത്തോളം സമയം എടുക്കും തൈ പാകമാകാൻ. പ്രതികൂല കാലാവസ്ഥയിൽ വീണ്ടും ഇത് താമസിക്കും. ഇക്കാര്യങ്ങൾ യഥാസമയം മേലധികാരികൾക്ക് സെൻട്രൽ നഴ്സറിയിൽനിന്ന് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ വീഴ്ചകൾ മറച്ചുവെച്ച് മേലധികാരികൾ സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാർക്ക് എതിെര നടപടി എടുെത്തന്നാണ് ആരോപണം. സെൻട്രൽ നഴ്സറിയിലെ ജോലികൾ കരാർ വ്യവസ്ഥയിലാണ് നടക്കുന്നത്. ജോലികളുടെ മേൽനോട്ടം വഹിക്കുകയാണ് സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരുടെ ചുമതല.
മറ്റു കാര്യങ്ങൾ ചെയ്യേണ്ടത് നഴ്സറിയുടെ ചുമതലയുള്ള േറഞ്ച് ഫോറസ്റ്റ് ഓഫിസർ, തെന്മല ഡി.എഫ്.ഒ എന്നിവരാണ്. മേലധികാരികൾ മുഖം രക്ഷിക്കുന്നതിന് വേണ്ടിയാണ് രണ്ട് പേരെ സസ്പെൻഡ് ചെയ്തത് എന്ന ആക്ഷേപമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.