അനികുട്ടൻ
പുനലൂർ: പ്രമാദമായ മുക്കടവ് ആളുകേറാമലയിലെ കൊലപാതകം സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന്. പുനലൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം മാസങ്ങൾ നീണ്ട അന്വേഷണത്തിൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞെങ്കിലും ഇതിന്റെ പിന്നിലെ പ്രതികളെയോ കാരണമോ കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ് തുടർഅന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ റൂറൽ എസ്.പി മേലധികാരികൾക്ക് റിപ്പോർട്ട് നൽകിയത്.
കഴിഞ്ഞ സെപ്റ്റംബർ 23ന് ആണ് മുക്കടവ് ആളുകേറാമല റബർ തോട്ടത്തിൽ ഒരാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ആളിനെ തിരിച്ചറിയാൻ കഴിയാത്തനിലയിൽ മുഖം കത്തിക്കരിഞ്ഞ് കൈകാലുകൾ ചങ്ങലയിൽ ബന്ധിച്ചു മരത്തിൽ പൂട്ടിയനിലയിലായിരുന്നു. നെഞ്ചിൽ ആഴത്തിലുള്ള മുറിവും ഏറ്റിരുന്നു. സംഭവ സ്ഥലത്തുനിന്നും ലഭിച്ച തെളിവുകളുടെയും സമീപത്തെ പെട്രോൾ പമ്പിൽനിന്നും ലഭിച്ച സി.സി ടി.വി ദൃശ്യങ്ങളിൽനിന്നും ഈ കേസിൽ പ്രതിയെന്ന് ആദ്യം സംശയിച്ച ആളിനെ കണ്ടെത്തിയിരുന്നു.
ആലപ്പുഴ ചാരുംമൂട് താമരക്കുളം ചേറ്റാരിക്കൽ ക്ഷേത്രത്തിനു സമീപം വേടരപ്ലാവിൽ വീട്ടിൽ പാപ്പർ എന്ന അനികുട്ടനെയാണ് (46) പ്രതിയായി സംശയിച്ചത്. എന്നാൽ, ഡി.എൻ.എ ടെസ്റ്റ് അടക്കം തുടർഅന്വേഷണത്തിൽ ഇയാളാണ് കൊല്ലപ്പെട്ടതെന്ന് പിന്നീട് കണ്ടെത്തി. എന്നാൽ, കൊലയാളികൾ ആരെന്നോ ഇതിന്റെ കാരണങ്ങളോ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലംമാറിയതോടെ തുടർഅന്വേഷണം മന്ദഗതിയിലായി. എട്ടുമാസം കഴിഞ്ഞിട്ടും കേസിന്റെ ചുരുളഴിക്കാൻ കഴിയാതായതോടെയാണ് ലോക്കൽ പൊലീസ് അന്വേഷണം കൈയൊഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.