കല്ലട ജലസേചന പദ്ധതിയുടെ ഒറ്റക്കൽ തടയണ
പുനലൂർ: കല്ലട ജലസേചന പദ്ധതിയുടെ വേനൽക്കാല ജലവിതരണം ശനിയാഴ്ച ആരംഭിക്കും. രാവിലെ 10ന് ആദ്യഘട്ടമായി വലതുകര കനാൽ ഷട്ടർ അരമീറ്റർ ഉയരത്തിൽ തുറക്കും. വലതുകരയിലൂടെയുള്ള ജലം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ലഭിക്കും.
കൊല്ലം ജില്ലയിൽ മാത്രം വെള്ളം ലഭിക്കുന്ന ഇടതുകര കനാൽ പിന്നീട് തുറക്കും. കനാലുകളിലൂടെ ഒഴുക്കാനുള്ള വെള്ളം ശേഖരിക്കുന്ന പരപ്പാർ ഡാമിൽ 115.82 മീറ്റർ സംഭരണ ശേഷിയിൽ വ്യാഴാഴ്ച 113.02 മീറ്റർ വെള്ളമുണ്ട്.
പരപ്പാർ ഡാമിനോടനുബന്ധിച്ച പവർ ഹൗസിൽ വൈദ്യുതി ഉൽപാദനത്തിന് ശേഷം പുറത്തേക്ക് ഒഴുക്കുന്ന വെള്ളം നാലു കിലോമീറ്റർ അകലെ ഒറ്റക്കൽ തടയണയിൽ ശേഖരിച്ചാണ് ഇരുകനാലുകളിലൂടെയും തുറന്നുവിടുന്നത്.
കനാൽ ഷട്ടറുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഈ മാസം 20 ഓടെ കനാൽ തുറക്കുമെന്നാണ് കെ.ഐ.പി അധികൃതർ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ, അത്യാവശ്യ അറ്റകുറ്റപ്പണികൾ കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. കൂടാതെ, ഒരു മാസമായി മഴയില്ലാത്തതിനാൽ തോടുകളിലും വയലേലകളിലും വെള്ളം കുറഞ്ഞ് വരൾച്ച ആയതോടെ കനാലിൽ വെള്ളം ഒഴുക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു.
കനാലുകളിൽ വെള്ളം എത്തുന്നതോടെ പദ്ധതി പ്രദേശത്തുള്ള കൃഷിക്കും കുടിവെള്ളത്തിനും മറ്റ് പ്രാഥമിക ആവശ്യങ്ങൾക്കും പ്രയോജനമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.