കാറിൽ സഞ്ചരിച്ച കുടുംബത്തെ ആക്രമിച്ചു; ചുറ്റിക കൊണ്ട് യുവാവിനെ തലക്കടിച്ചു

പുനലൂർ: കാറിൽ സഞ്ചരിച്ച പിഞ്ചുകുഞ്ഞുങ്ങളടക്കം കുടുംബത്തിന് നേരെ ആക്രമണം. ചുറ്റിക കൊണ്ട് യുവാവിന്റെ തലക്കടിച്ചു. പുനലൂർ കക്കോട് ബദരിയ ഹൗസിൽ ഹാരിസിനും മക്കളായ രണ്ടു മാസം പ്രായമുള്ള ഇരട്ടക്കുട്ടികളടക്കം ഉള്ളവരെയാണ് മദ്യപിച്ച് ഓട്ടോയിൽ എത്തിയ മൂന്നംഗ സംഘം ആക്രമിച്ചത്. പെരുന്നാൾ ദിവസം രാത്രി ഒമ്പതരയോടെ പുനലൂർ ചൗക്ക റോഡിലായിരുന്നു ആക്രമണം.

ഹാരിസും കുടുംബവും ആദിക്കാട്ടുകുളങ്ങരയിൽനിന്ന് കാറിൽ പുനലൂരിലേക്ക് വരികയായിരുന്നു. വൺവേ റോഡിൽ ട്രാഫിക് തെറ്റിച്ചുവന്ന ഓട്ടോ മുന്നിൽ എത്തിയപ്പോൾ കാർ നിർത്തി. ഈ സമയം ഓട്ടോയിലുണ്ടായിരുന്നവർ അസഭ്യം വിളിച്ചുകൊണ്ട് തന്നെയും മറ്റുള്ളവരെയും ആക്രമിക്കുകയായിരുന്നെന്ന് ഹാരിസ് പറഞ്ഞു. ഇതിനിടെ ഓട്ടോയിലുണ്ടായിരുന്ന ഒരാൾ ചുറ്റികകൊണ്ട് ഹാരിസിന്റെ തലക്കടിച്ചു. മാതാപിതാക്കളായ സബീന, ഷാഹുദീൻ എന്നിവരെയും മർദിച്ചു.

ഇവർക്കൊപ്പം ഉണ്ടായിരുന്ന കുഞ്ഞുങ്ങൾക്കും മർദനമേറ്റതായി ഹാരിസ് പറഞ്ഞു. ബഹളം കേട്ട് പരിസരത്തുള്ളവർ എത്തി ഓട്ടോ തടഞ്ഞതോടെ ഓട്ടോയിലുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു. പുനലൂർ പൊലീസ് എത്തി കാറിലുണ്ടായിരുന്നവരെ താലൂക്കാശുപത്രിയിൽ എത്തിച്ചു. ഹാരിസിന്റെ തലക്ക് സാരമായി പരിക്കേറ്റു. സംഭവത്തിൽ രണ്ടുപേരെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂർ മുസാവരിക്കുന്ന് സ്വദേശി അംജിത്, തൊളിക്കോട് സ്വദേശി റോബിൻ എന്നിവരാണ് അറസ്റ്റിലായത്. ഡിവൈ.എസ്.പി ബി. വിനോദിന്‍റെ നിർദേശ പ്രകാരം ഇൻസ്പെക്ടർ ബിനു വർഗീസ്, എസ്.ഐ ഹരീഷ്, എ.എസ്.ഐ അമീൻ, സി.പി.ഒമാരായ രഞ്ജിത്, അജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

Tags:    
News Summary - family attacked while traveling in a car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.