ശാസ്താംകോട്ട: ജില്ലയിലെ വിവിധ റൂട്ടുകളിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് കൺസഷൻ നിഷേധിക്കുന്നതായി പരാതി.
മാർച്ച് 31ന് സ്കൂളുകൾ അടച്ചതിനു ശേഷമാണ് കോളജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് കൺസഷൻ നിഷേധിക്കുന്നത്.
ടി.ടി.സി, ബി.എഡ്, ഐ.ടി.ഐ ഉൾപ്പെടെ കോഴ്സുകളിൽ പഠിക്കുന്നവർക്ക് സ്കൂൾ വെക്കേഷൻ കാലത്തും മുടക്കമില്ലാതെ ക്ലാസ് നടക്കുകയാണ്. ബിരുദ-ബിരുദാനന്തര വിദ്യാർഥികൾക്ക് പരീക്ഷയും ക്ലാസും നടക്കുന്നു. ഇതിനാൽ പതിവുപോലെ കൺസഷൻ നൽകണമെന്ന ഉത്തരവും നിലനിൽക്കുന്നു.
ഇതു ലംഘിച്ചാണ് ചില സ്വകാര്യ ബസുകളിലെ ജീവനക്കാർ പെരുമാറുന്നത്. ഫുൾ ടിക്കറ്റ് എടുപ്പിക്കുകയും ഇതിനു തയാറാകാത്തവരെ മറ്റു യാത്രക്കാർ കേൾക്കെ അധിക്ഷേപിക്കുകയും ചെയ്യുന്നത് പതിവാണ്.
പെൺകുട്ടികളാണ് കൂടുതലായും ഇത്തരം അധിക്ഷേപത്തിന് വിധേയരാകുന്നത്.
കൊട്ടാരക്കര-ഭരണിക്കാവ്-കരുനാഗപ്പള്ളി, ഭരണിക്കാവ്-ചാരുംമൂട്, കുണ്ടറ -ഭരണിക്കാവ്, ചവറ - അടൂർ റൂട്ടുകളിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസുകളിൽ കൺസഷൻ നിഷേധവും അധിക്ഷേപവും പതിവാണെന്ന് വിദ്യാർഥികൾ പറയുന്നു.
ഏപ്രിൽ ഒന്നു മുതൽ സ്ഥിരമായി കൺസഷൻ നിഷേധിച്ചാണ് ചില ബസുകൾ സർവിസ് നടത്തുന്നത്. വിദ്യാർഥികൾക്ക് അവകാശപ്പെട്ട ന്യായമായ ആനുകൂല്യം അനുവദിക്കാത്ത സ്വകാര്യ ബസുകൾ വഴിയിൽ തടയുമെന്ന് കെ.എസ്.യു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.