കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുന്നു

കുണ്ടറ: വേനല്‍ കടുത്തതോടെ പഞ്ചായത്തുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. പെരിനാട് പഞ്ചായത്തിലെ ചിറക്കോണം വാര്‍ഡുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പൈപ്പ് വെള്ളമാണ് പ്രധാന ആശ്രയം. തെരഞ്ഞെടുപ്പിന് മുമ്പ് ആഴ്ചയില്‍ മൂന്ന് ദിവസം എത്തിയിരുന്ന വെള്ളം പിന്നീട് രണ്ടായും ഇപ്പോള്‍ ഒന്നായും കുറഞ്ഞതോടെ മിക്ക ആഴ്ചകളിലും കുടിവെള്ളം വിലയ്ക്ക് വാങ്ങേണ്ട സ്ഥിതിയായി. പൈപ്പുകളിലെത്തുന്ന കുടിവെള്ളത്തിന് നിയന്ത്രണം വന്നതോടെ ലൈന്‍ പൈപ്പില്‍ നിന്ന് കിണറുകളിലേക്ക് ചിലര്‍ ഹോസിട്ട് വെള്ളം എത്തിക്കുന്നത് ലൈനിന്റെ അവസാനഭാഗത്തുള്ളവര്‍ക്കും റെയില്‍വേ പുറംപോക്കിലെ താമസക്കാര്‍ക്കും വെള്ളം കിട്ടാത്ത അവസ്ഥയുണ്ടാക്കുകയും ചെയ്യുന്നു. കുണ്ടറ ഇളമ്പള്ളൂര്‍ പഞ്ചായത്തുകളിലും സ്ഥിതിക്ക് മാറ്റമില്ല. ടാങ്കറില്‍ വെള്ളം എത്തിക്കുന്നുണ്ടെങ്കിലും അത് റോഡ് വശത്തെ താമസക്കാര്‍ക്ക് മാത്രമാണ് പ്രയോജനം കിട്ടുക.

കുടിവെള്ള വിതരണം ആരംഭിക്കണം

കുണ്ടറ: പേരയം ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള വിതരണം അടിയന്തരമായി ആരംഭിക്കണമെന്ന് പഞ്ചായത്ത് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ആവശ്യപ്പെട്ടു. കുടിവെള്ള വിതരണം ചെയ്യുന്നതിനായി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ഒരു മാസം പിന്നിട്ടിട്ടും വിതരണം ആരംഭിക്കാത്തത് ഭരണസമിതിയുടെ പിടിപ്പുകേട് മൂലമാണ്. മുന്‍കാലങ്ങളിലേതിനേക്കാള്‍ കടുത്ത വേനല്‍ മൂലം ജനങ്ങള്‍ കുടിവെള്ളം വിലകൊടുത്തു വാങ്ങേണ്ട സ്ഥിതിയിലാണ്. പഞ്ചായത്തിലെ നാല് ഭാഗങ്ങളില്‍ കുഴല്‍ക്കിണര്‍ സ്ഥാപിക്കാനും കുടിവെള്ള വിതരണം ചെയ്യുന്നതിനും എല്‍.ഡി.എഫ് ഭരണസമിതി തയാറാകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും യോഗം ആരോപിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ.അനീഷ് പടപ്പക്കര അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ സണ്ണിലോറന്‍സ്, ലത ബിജു, പ്രീത അനില്‍, ഹണിജമോള്‍ എന്നിവര്‍ സംസാരിച്ചു.

കല്ലുവാതുക്കൽ പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷം

ചാത്തന്നൂർ: കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണെന്നും അടിയന്തരമായി വെള്ളം എത്തിക്കുന്നതിന് പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും ഡി.സി.സി ജനറല്‍ സെക്രട്ടറി പി. പ്രതീഷ്കുമാര്‍ ആവശ്യപ്പെട്ടു. ഏറ്റവും വലിയ പഞ്ചായത്തുകളിലൊന്നായ കല്ലുവാതുക്കലില്‍ ഭൂരിഭാഗം ജനങ്ങളും കിണര്‍ വെള്ളമാണ് ഉപയോഗിക്കുന്നത്. ജല്‍ജീവന്‍ പദ്ധതി ഇതുവരെ ഉദ്ഘാടനം ചെയ്തിട്ടില്ല. നിലവില്‍ വലിയ തുക നല്‍കി സാധാരണക്കാര്‍ വരെ സ്വകാര്യ ഏജന്‍സികളില്‍ നിന്നും വെള്ളം വാങ്ങേണ്ട അവസ്ഥയാണ്. എല്ലാ വര്‍ഷവും മാര്‍ച്ച് മുതല്‍ ടാങ്കറില്‍ ശുദ്ധജല വിതരണം പഞ്ചായത്തുകളിൽ നടത്താറുണ്ട്. എന്നാല്‍ ഏപ്രില്‍ ആയിട്ടും വീടുകളില്‍ വെള്ളമെത്തിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

Tags:    
News Summary - People are rushing for drinking water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.