കൊല്ലം: തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കുന്ന ദേശീയ പണിമുടക്കിൽ ജില്ലയിൽ 15 ലക്ഷം പേർ പങ്കെടുക്കുമെന്ന് സംയുക്ത ട്രേഡ് യൂനിയൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
'ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക' എന്ന മുദ്രവാക്യം ഉയർത്തിയാണ് 48 മണിക്കൂർ പണിമുടക്ക്. വ്യാപാരി വ്യവസായികളും, കേന്ദ്രസംസ്ഥാന ജീവനക്കാരും കർഷകരും തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളും സമരത്തിൽ പങ്കാളികളാവും.
ട്രെയിൻ, ബസ് യാത്രകൾ ഒഴിവാക്കിയും വാഹന ഉടമകൾ വാഹനം നിരത്തിലിറക്കാതെയും സഹകരിക്കണമെന്ന് അഭ്യർഥിച്ചു. പണിമുടക്കുന്ന തൊഴിലാളികൾ 28 ന് പ്രകടനമായി പഞ്ചായത്ത് മുനിസിപ്പൽ കേന്ദ്രങ്ങളിൽ ധർണ നടത്തും. 29 ന് വൈകിട്ട് അഞ്ച് മണി വരെ അവർ സമരകേന്ദ്രത്തിൽ ഉണ്ടാകും.
ജില്ലയിൽ 80 കേന്ദ്രങ്ങളിൽ 48 മണിക്കൂർ ധർണ നടത്തും. 27ന് പഞ്ചായത്ത് മുനിസിപ്പൽ കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടത്തും. അന്ന് തൊഴിലാളികൾ വീടുകളിൽ ദീപം തെളിയിക്കും. എസ്. ജയമോഹൻ (സി.ഐ.ടി.യു), ജി. ബാബു (എ.ഐ.ടി.യു.സി), എ.കെ ഹഫീസ്(ഐ.എൻ.ടി.യു.സി), ടി.സി. വിജയൻ (യു.ടി.യു.സി), ചക്കാലയിൽ നാസർ (എസ്.ടി.യു) സുരേഷ് ശർമ(ടി.യു.സി.ഐ), കുരീപ്പുഴ ഷാനവാസ് (കെ.ടി.യു.സി), അജിത് കുരീപ്പുഴ (ടി.യു.സി.സി), ബി. വിനോദ് (എ.ഐ.യു.ടി.യു.സി) രവീന്ദ്രൻ പിള്ള (കെ.ടി.യു.സി) എം,ഗുരുദേവ് (എച്ച്.എം.എസ്), നിർമല (സേവ), മോഹൻലാൽ (എൻ.ടി.യു.ഐ), രാജീവ് (എൻ.എൽ.സി) എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.