കൊല്ലം: കൊറിയർ വഴി മാരക രാസലഹരി മരുന്നായ എം.ഡി.എം.എ കടത്തിയതിന് കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ രണ്ടാം പ്രതിയും പിടിയിലായി. തേവള്ളി ഓലയിൽ ജയൻ നഗർ 46 ൽ പ്രണവ്(22) ആണ് ലുക്ക് ഔട്ട് സർക്കുലർ പ്രകാരം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായത്.
കഴിഞ്ഞമാസം 15ന് പ്രണവിന്റെ തേവള്ളിയിലെ വീട്ടിൽ നിരോധിത രാസലഹരിയായ എം.ഡി.എം.എ ഒളിപ്പിച്ചതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ 177 പെല്ലറ്റുകളിലായി 101.07 ഗ്രാം എം.ഡി.എം.എയുടെ വൻശേഖരം പിടിച്ചെടുത്തിരുന്നു. കേസിലെ ഒന്നാം പ്രതിയായ കൊല്ലം പട്ടത്താനം മൈത്രി നഗർ 23 ശാന്ത ഭവനത്തിൽ വിഷ്ണുലാൽ(32) ഇൻഡോറിൽനിന്ന് പോസ്റ്റൽ കൊറിയർ മുഖേന എം.ഡി.എം.എ അയച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
തുടർന്ന് വിഷ്ണുലാലിനെ അറസ്റ്റ് ചെയ്തു. സംഭവസമയത്ത് രണ്ടാം പ്രതിയായ പ്രണവ് വിദേശത്തേക്ക് കടന്നതിനാൽ ഇയാളെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പ്രണവിനെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണ്.
കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷന്റെ ചാർജ് വഹിക്കുന്ന ഇൻസ്‌പെക്ടർ പ്രസാദിന്റെ നേതൃത്വത്തിൽ എസ്.ഐ സാജു, എ.എസ്.ഐമാരായ ശ്രീലാൽ, അനിൽകുമാർ, എസ്.സി.പി.ഒ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 'തൂഫാൻ : ദ നാർക്കോ ഹണ്ട്' എന്ന പേരിൽ ആരംഭിച്ച മയക്കുമരുന്ന് വേട്ടയുടെ ഭാഗമായി കൊല്ലം സിറ്റി പരിധിയിൽ മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട കൂടുതൽ പ്രതികളെയും ഉറവിടങ്ങളെയും കണ്ടെത്തുന്നതിനുള്ള നടപടികൾ പുരോഗമിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.