കൊല്ലം: പച്ചപ്പ് നിറഞ്ഞ കാടും ജലസമൃദ്ധങ്ങളായ വെള്ളച്ചാട്ടങ്ങളും കാണാൻ മഴ യാത്രകളുമായി കെ.എസ്.ആർ.ടി.സിയുടെ ജില്ല ബജറ്റ് ടൂറിസം സെൽ ഒരുങ്ങി. ഇതിനായി മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളും തീർഥാടന കേന്ദ്രങ്ങളും ഉൾപ്പെടുത്തിയുള്ള മൺസൂൺ കലണ്ടർ കെ.എസ്.ആർ.ടി.സി പുറത്തിറക്കി. മഴയും പ്രകൃതിയും ചേർന്ന് അവിസ്മരണീയ യാത്രാനുഭവം നൽകുന്ന കൊട്ടിയൂർ യാത്രയാണ് ഇതിൽ പ്രധാനം.
ജൂൺ 4,7,11,15,17,18 ദിവസങ്ങളായി ചാർട്ട് ചെയ്തിട്ടുള്ള കൊട്ടിയൂർ യാത്ര രാവിലെ അഞ്ചിന് ആരംഭിച്ചു തുറവൂർ നരസിംഹ ക്ഷേത്രം,കാർത്യായനി ക്ഷേത്രം,തൃശ്ശിലേരി, തിരുനെല്ലി, ഇക്കരെ കൊട്ടിയൂർ, അക്കരെ കൊട്ടിയൂർ, മൃദംഗ ശൈലേശ്വരി ക്ഷേത്രം,പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം എന്നീ ക്ഷേത്രങ്ങൾ കണ്ട് മൂന്നാം ദിനം പുലർച്ചെ കൊല്ലത്ത് മടങ്ങി എത്തും. യാത്രാനിരക്കും താമസവും ഉൾപ്പെടെ 3000 രൂപയാണ് ചാർജ്. ജൂൺ ആറിന് രണ്ടു മഴയാത്രകൾ ഉണ്ടായിരിക്കും. രാവിലെ അഞ്ചിന് പുറപ്പെടുന്ന ഇല്ലിക്കൽ കല്ല് -ഇലവീഴാപൂഞ്ചിറയും രാവിലെ ആറിന് പുറപ്പെടുന്ന റോസ്മല യാത്രയും. ഈ ട്രിപ്പുകൾക്ക് യഥാക്രമം 820, 520 എന്നിങ്ങനെ ആണ് നിരക്ക്.
ജൂൺ ഏഴിന് അംബാ സമുദ്രം, പൊന്മുടി എന്നീ യാത്രകൾ ഉണ്ടായിരിക്കും, അംബാ സമുദ്രം യാത്രയിൽ കുറ്റാലം, അംബാ സമുദ്രം, പാപനാശം, അന്യൻ പാറ, തിരുമലൈക്കോവിൽ എന്നീ സ്ഥലങ്ങൾ ആണ് സന്ദർശിക്കുക. പൊന്മുടി യാത്ര രാവിലെ ആറിന് ആരംഭിച്ച് ഒമ്പതിന് മടങ്ങിയെത്തും. മീൻമുട്ടി വെള്ളച്ചാട്ടം, കല്ലാർ, പൊന്മുടി എന്നീ സ്ഥലങ്ങൾ സന്ദർശിക്കുന്ന യാത്രക്ക് പ്രവേശന ഫീസുൾപ്പെടെ 650 രൂപയാണ് നിരക്ക്.
മഴക്കാലത്തെ ഗവി യാത്രയും വേറിട്ടതാണ്. ജൂൺ 15, 23,29 തീയതികളിൽ ഗവി യാത്ര ഉണ്ടായിരിക്കും. രാവിലെ അഞ്ചിന് ആരംഭിക്കുന്ന കാനനയാത്ര അടവി ടൂറിസം സെന്റർ, ഗവി, പരുന്തുംപാറ എന്നീ സ്ഥലങ്ങൾ കണ്ട ശേഷം രാത്രി 10.30 ഓടെ മടങ്ങിയെത്തും.
ജൂൺ 11ന്റെ കന്യാകുമാരി യാത്ര വൈകീട്ട് ആറിന് ആരംഭിക്കും. ആദ്യം തിരുവനന്തപുരം ഡബിൾ ഡക്കർ ബസിലെ സിറ്റി റൈഡ് ആസ്വദിച്ച ശേഷം കന്യാകുമാരിയിൽ എത്തി സൂര്യോദയം കണ്ട് കന്യാകുമാരി ക്ഷേത്രദർശനം, വിവേകാനന്ദപ്പാറ, തിരുവള്ളൂർ പ്രതിമ എന്നിവ കണ്ടശേഷം യാത്രതിരിക്കും മടക്കവഴിയിൽ തൃപ്പരപ്പ് വെള്ളച്ചാട്ടം, പത്മനാഭപുരം കൊട്ടാരം എന്നിവിടങ്ങളും സന്ദർശിക്കും 1150 രൂപയാണ് നിരക്ക്. ജൂൺ 13ന് മൂന്നാർ- കാന്തല്ലൂർ, ഇല്ലിക്കൽ കല്ല് എന്നിങ്ങനെ രണ്ടു യാത്രകൾ ഉണ്ടായിരിക്കും. 2380, 820 എന്നിങ്ങനെ ആണ് നിരക്കുകൾ.
ജൂൺ 14ന്റെ കുമരകം ബോട്ട് യാത്ര കുട്ടനാടൻ ഭംഗിയും വേമ്പനാടൻ രുചികളും യാത്രക്കാർക്ക് അനുഭവവേദ്യമാക്കും. രാവിലെ ആറിന് കൊല്ലത്തുനിന്ന് ആരംഭിക്കുന്ന യാത്ര കുമരകത്തെത്തി 10ന് ഹൗസ് ബോട്ടിൽ കയറി വൈകീട്ട് 4.30 വരെ കുമരകത്തിന്റെയും കുട്ടനാടിന്റെയും ഭംഗി ആസ്വദിച്ചു സഞ്ചരിക്കും, ബോട്ടിലെ താമസം, ഭക്ഷണം എല്ലാം ഉൾപ്പടെ 1780 രൂപയാണ് നിരക്ക്.
ജൂൺ 19ന് ഊട്ടി യാത്ര ഉണ്ടായിരിക്കും. വൈകീട്ട് ആറിന് ആരംഭിക്കുന്ന യാത്ര 21ന് രാത്രി മടങ്ങിയെത്തും . ജൂൺ 20 ന് വാഗമൺ , പൂവാർ ബോട്ടിങ് എന്നിങ്ങനെ രണ്ട് യാത്രകളും 21ന് പൊന്മുടി, രാമക്കൽ മേട് എന്നിങ്ങനെ രണ്ട് യാത്രകളും ഉണ്ടായിരിക്കും. ജൂൺ 25 ന്റെ കൊടൈക്കനാൽ യാത്ര രാത്രി എട്ടിന് കൊല്ലത്തുനിന്ന് ആരംഭിച്ച്, കമ്പം, തേനി, കൊടൈക്കനാൽ എന്നീ സ്ഥലങ്ങൾ സന്ദർശിക്കും 2050 രൂപയാണ് ഒരാളുടെ നിരക്ക്. അന്വേഷണങ്ങൾക്ക്: 9747969768, 9995554409.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.