കൊല്ലം: നീരൊഴുക്ക് തടസ്സപ്പെടുത്തി ഓടകൾ അടക്കുന്നതിനെതിരെ കർശന നടപടിയെടുക്കുമെന്ന് മേയർ പ്രസന്ന ഏണസ്റ്റ്. സ്വകാര്യ വ്യക്തികൾ അടച്ച മുഴുവൻ ഓടകളും തുറന്ന് നീരൊഴുക്ക് സുഗമമാക്കാൻ നടപടി സ്വീകരിക്കും. പൊതുചർച്ചയിൽ കൗൺസിലർമാർ ഉന്നയിച്ച പ്രശ്നങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മേയർ. ഓടകൾ അടക്കുന്നത് സംബന്ധിച്ച പരാതികളും അപേക്ഷകളും ഓവർസിയർമാർ പരിശോധിക്കാൻ നിർദേശം നൽകി.
വിവിധ ഡിവിഷനുകളിലായി ഓടകൾ വൃത്തിയാക്കുന്നതിന് 50 ലക്ഷത്തോളം രൂപയാണ് ഇതുവരെ അനുവദിച്ചത്. ഇനിയും ഓടകൾ വൃത്തിയാക്കാതെ ഉണ്ടെങ്കിൽ അതിന്റെ ലിസ്റ്റ് നൽകിയാൽ അടിയന്തരമായി പരിശോധിക്കുമെന്നും മേയർ അറിയിച്ചു. കോർപറേഷൻ പരിധിയിലെ പൊതുമരാമത്ത്, ദേശീയപാത അതോറിറ്റി എന്നിവയുടെ ഉടമസ്ഥതയിലുള്ള റോഡുകൾ തകർന്ന് കിടക്കുന്നതിന്റെ പഴി കോർപറേഷനു മേൽ വന്നുചേരുകയാണെന്ന് മേയർ പറഞ്ഞു.
നഗരത്തിലെ എസ്.എം.പി റോഡ്, ക്യു.എ.സി റോഡ് പോലുള്ളവ തകർന്ന് കിടക്കുന്നത് സംബന്ധിച്ച് മന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിരുന്നു. ഇനിയും നടപടിയുണ്ടായില്ലെങ്കിൽ കോർപറേഷൻ ഭരണസമിതി ജനകീയ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും മേയർ വ്യക്തമാക്കി. തീരദേശ റോഡ് സ്ഥലമേറ്റെടുക്കൽ സർവേക്കും മറ്റും എത്തുന്ന ഉദ്യോഗസ്ഥർ പ്രദേശവാസികളെ ഒഴിഞ്ഞുപോകുന്നതിന് ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ല.
ഇതു മുമ്പ് കലക്ടറുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ആവർത്തിക്കുന്നത് ശ്രദ്ധയിൽ വന്നാൽ, കൗൺസിലർമാർ തന്നെ ഉദ്യോഗസ്ഥരെ തടയുന്ന സ്ഥിതി വരുമെന്നും മേയർ പറഞ്ഞു. ഈ വർഷത്തെ സ്പിൽ ഓവർ വർക്കുകളിൽ 20നു മുമ്പ് ടെൻഡർ ചെയ്യാത്തവയെല്ലാം ഉപേക്ഷിക്കും.
ബി.പി.എൽ കാർഡിലേക്ക് മാറാനുള്ള അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി നൽകണമെന്ന കൗൺസിലർമാരുടെ ആവശ്യം മേയർ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. കാൻസർ, കിഡ്നി, പക്ഷാഘാതം എന്നിങ്ങനെ മാരക രോഗങ്ങളാൽ വലയുന്ന ബി.പി.എൽ കുടുംബങ്ങളെ ഹരിതകർമസേന യൂസർഫീസിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം എടുക്കാനും കൗൺസിൽ അംഗീകാരം നൽകി.
പട്ടയം ലഭിക്കാത്ത കുടുംബങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കൗൺസിൽ ഇടപെടണമെന്ന് ഡെപ്യൂട്ടി മേയർ കൊല്ലം മധു ആവശ്യപ്പെട്ടു. ജില്ല ആശുപത്രി, വിക്ടോറിയ ആശുപത്രി, ചിന്നക്കട ഹെഡ് പോസ്റ്റ്ഓഫിസ് എന്നിവക്ക് മുന്നിലെ തെരുവുകച്ചവടങ്ങൾ ഒഴിപ്പിക്കാൻ നിർദേശം നൽകിയിട്ട് മാസങ്ങളായിട്ടും നടപടിയില്ല. വിക്ടോറിയയിൽ ആംബുലൻസ് പോലും കയറാത്ത ഗുരുതര സ്ഥിതിയാണ്. ഇക്കാര്യങ്ങളിൽ ഉദ്യോഗസ്ഥരിൽനിന്ന് വേഗമാർന്ന സമീപനം ഉണ്ടാകണമെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു.
സ്ഥിരംസമിതി അധ്യക്ഷരായ ജി. ഉദയകുമാർ, എസ്. ജയൻ, ഹണി ബെഞ്ചമിൻ, ഗീതാകുമാരി, യു. പവിത്ര, സവിത ദേവി, എ.കെ. സവാദ് എന്നിവരും ചർച്ചയിൽ മറുപടി പറഞ്ഞു. കൗൺസിലർമാരായ ദീപു ഗംഗാധരൻ, സാബു, ടി.ജി. ഗിരീഷ്, ടോമി, സന്തോഷ്, സുമി, നിസാമുദ്ദീൻ, സജീവ് സോമൻ, സ്വർണമ്മ, അമ്പിളി, സ്റ്റാൻലി, പുഷ്പാംഗദൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.