കൊല്ലം: കൊല്ലം ഉള്‍പ്പെടെ രാജ്യത്തെ 45 റെയില്‍വേ സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് വികസിപ്പിക്കുന്ന നിർമാണപ്രവൃത്തികള്‍ മൂന്നുവര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. എന്‍.കെ. പ്രേമചന്ദ്രന് എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. അത്യാധുനിക സാങ്കേതികവിദ്യയും ഉപകരണങ്ങളും ഉപയോഗിച്ചാണ് നിർമാണ പ്രവര്‍ത്തനം. യാത്രക്കാരുടെയും പ്രദേശവാസികളുടെയും ആവശ്യങ്ങള്‍കൂടി പരിഗണിച്ചായിരിക്കും സമഗ്രവികസന പരിപ്രേക്ഷ്യം തയാറാക്കുന്നതെന്നും മന്ത്രി അറിയിച്ചു.
വേള്‍ഡ് ക്ലാസ് എ നിലവാരത്തില്‍ കൊല്ലം റെയില്‍വേ സ്റ്റേഷന് വികസിപ്പിക്കുന്നതിന് 385.4 കോടി രൂപയുടെ അടങ്കല്‍ തുകക്കുളള പദ്ധതി അനുവദിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ ലഭ്യമാകുന്ന സൗകര്യങ്ങള്‍ക്ക് സമാനമായ അത്യാധുനിക സൗകര്യങ്ങള്‍ തദ്ദേശീയമായ വാസ്തുവിദ്യ ഉപയോഗിച്ച് സജ്ജമാക്കും. രണ്ട് ടെര്‍മിനലുകളും ബന്ധിപ്പിക്കുന്ന കെട്ടിടസമുച്ചയങ്ങളുമാണ് നിർമിക്കുന്നത്. ഹരിതപദ്ധതിയായാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. റൂഫ് പ്ലാസയില്‍ യാത്രക്കാര്‍ക്കുള്ള വിപുലമായ സൗകര്യങ്ങളും സജ്ജീകരിക്കും. പരിസ്ഥിതി സൗഹൃദവും ആകര്‍ഷണീയവുമായ തരത്തില്‍ നിർമാണം പൂര്‍ത്തിയാക്കും. മള്‍ട്ടിലെവല്‍ കാര്‍ പാർക്കിങ് നിർമിക്കുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.