വിരമിച്ച അസിസ്‌റ്റൻറ് എക്സൈസ് ഇൻസ്പെപെക്ടർ എ. രാജുവിന്റെ നേതൃത്വത്തിൽ കൊല്ലം
എക്‌സൈസ് ഓഫിസിൽനിന്ന് പ്രാക്കുളത്തെ വീട്ടിലേക്ക് നടത്തിയ കൂട്ടയോട്ടം
കൊല്ലം: വർഷങ്ങളോളം ലഹരിക്കെതിരെ പ്രവർത്തിച്ച സർവിസ് കാലം ലഹരിക്കെതിരെയുള്ള സന്ദേശവുമായി ‘ഓടി’ അവസാനിപ്പിച്ച് എക്സൈസ് ഉദ്യേഗസ്ഥൻ. എക്സൈസിൽനിന്ന് വിരമിച്ച അസിസ്‌റ്റൻറ് എക്സൈസ് ഇൻസ്പെപെക്ടർ എ. രാജു ആണ് റിട്ടയർമെന്റ് ജീവിതത്തിലേക്ക് ലഹരിബോധവത്കരണവുമായി ഓടിക്കയറിയത്. അന്താരാഷ്‌ട്ര പുകയിലവിരുദ്ധ ദിനമായിരുന്ന ഞായറാഴ്ച സർവിസിൽനിന്ന് വിരമിച്ച എ. രാജു, ലഹരിവിരുദ്ധ സന്ദേശമായി തന്റെ വിരമിക്കൽ ദിനം മാറണമെന്ന ആഗ്രഹം ചേർത്തുപിടിച്ച് ഓഫിസ് മുതൽ വീട് വരെ മാരത്തൺ ഓട്ടം നടത്തുകയായിരുന്നു. കൊല്ലത്ത് എക്സൈസ് റെയ്ഞ്ച് ഓഫിസിൽനിന്ന് പ്രാക്കുളത്തെ വീട് വരെ ആയിരുന്നു ഓട്ടം.
ഓഫിസിൽനിന്ന് സഹപ്രവർത്തകരുടെ യാത്രയയപ്പ് ഏറ്റുവാങ്ങി, വീട്ടിലേക്കുള്ള മടക്കമാണ് മാരത്തണാക്കി മാറ്റിയത്. അസിസ്റ്റന്റ് എക്സൈസ് കമീഷണർ ഓട്ടം ഫ്ലാഗ് ഓഫ് ചെയ്തു. യൂനിഫോമിൽ തന്നെ എ. രാജു മുൻനിരയിൽനിന്ന് നയിച്ചപ്പോൾ, സഹപ്രവർത്തകരും പ്രിയപ്പെട്ടവരും ഒപ്പം ചേർന്നതോടെ 15 കിലോമീറ്റർ ദൂരത്തേക്ക് കൂട്ടയോട്ടമായി മാറി. ‘വിരമിച്ചാലും ലഹരിക്കെതിരെ പോരാട്ടം തുടരും’ എന്ന സന്ദേശം ഉയർത്തിയാണ് എ. രാജു ഓടിയത്. പ്ലാക്കുളം ശ്രീനാരായണ മഠം വീട്ടിൽ എ. രാജു 24 വർഷത്തെ സർവിസ് പൂർത്തിയാക്കിയാണ് കൊല്ലം എക്സൈസ് റെയിഞ്ച് ഓഫിസിൽ നിന്ന് അസിസ്‌റ്റൻറ് എക്സൈസ് ഇൻസ്പെപെക്ടറായി വിരമിച്ചത്. കായികതാരം കൂടിയായ അദ്ദേഹം നിരവധി മാരത്തണുകളിൽ പങ്കെടുത്ത് മെഡലുകൾ നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.