38 കുപ്പി വിദേശ മദ്യവുമായി യുവാവ് പൊലീസ് പിടിയിൽ

കിളികൊല്ലൂർ: ആമക്കോട് വയൽ, പേരൂർ, കുറ്റിച്ചിറ എന്നീ സ്ഥലങ്ങളിൽ അനധികൃതമായി വിദേശ മദ്യം ശേഖരിച്ചുവെച്ച് ഡ്രൈഡേ ദിനങ്ങളിൽ വിൽപന നടത്തിവന്നയാൾ പിടിയിൽ. മങ്ങാട് അപ്പോളോ നഗർ വരുവിളവീട്ടിൽ ഷിബുലാൽ (36) ആണ് കിളികൊല്ലൂർ പൊലീസിന്‍റെ ദീർഘകാല നിരീക്ഷണത്തിനൊടുവിൽ പിടിയിലായത്. പലപ്പോഴായി ബീവറേജസ് കോർപറേഷന്‍റെ ഔട്ട്ലെറ്റുകളിൽ നിന്നും വാങ്ങി ശേഖരിച്ചുവന്നിരുന്ന മദ്യം ഡ്രൈഡേ ദിനങ്ങളിൽ ഇരട്ടി വിലക്ക് വിൽപന നടത്തി വരുകയായിരുന്നു ഷിബുലാൽ. കൊല്ലം സിറ്റി അസിസ്റ്റന്‍റ് കമീഷണർ ജി.ഡി. വിജയകുമാറിന്‍റെ നിർദേശാനുസരണം കിളികൊല്ലൂർ ഇൻസ്പെക്ടർ കെ. വിനോദിന്‍റെ നേതൃത്വത്തിൽ ഇയാൾക്ക് വേണ്ടി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവരുകയായിരുന്നു. അറുനൂറ്റിമംഗലം, തേവള്ളിയിൽ അടഞ്ഞുകിടക്കുന്ന വർക്ക്ഷോപ്പിന് സമീപം വിദേശമദ്യത്തിന്‍റെ വൻ ശേഖരവുമായി പ്രതിയെത്തുമെന്ന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലെത്തിയ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ കൈയിലുണ്ടായിരുന്ന വലിയ ബാഗിലും സഞ്ചികളിലുമായി ഒരു ലിറ്ററിന്‍റെ 38 കുപ്പി വിദേശ മദ്യമാണ് പിടിച്ചെടുത്തത്. കൂടുതൽ മദ്യശേഖരത്തിന്‍റെ ഉറവിടം പൊലീസ് അന്വേഷിച്ചുവരുകയാണ്. അന്വേഷണസംഘത്തിൽ എസ്.ഐമാരായ എ.പി. അനീഷ്, വി. സ്വാതി, കെ.ജയൻ, സക്കറിയ, മധു, എ.എസ്.ഐ സി. സന്തോഷ്കുമാർ, ഡെൽഫിൻ, ബോണിഫേസ്, സി.പി.ഒ മാരായ പി.കെ. സജി, ടി.സാജ്, പ്രശാന്ത്, എം. അനീഷ്, ഇമ്മാനുവേൽ പെരേര എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.