തപാല്‍ ജീവനക്കാര്‍ 10ന് പണിമുടക്കും

കൊല്ലം: തപാല്‍ മേഖലയുടെ സമ്പൂര്‍ണ സ്വകാര്യവത്കരണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പരിഷ്കരണങ്ങള്‍ക്കെതിരെ എൻ.എഫ്.പി.ഇ, എഫ്.എൻ.പി.ഒ സംഘടനകളുടെ ആഭിമുഖ്യത്തിൽ 10ന് ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കും. തപാല്‍ മേഖലയെ ആറ് യൂനിറ്റുകളാക്കിമാറ്റി സാധാരണ കത്തുകള്‍ കൈകാര്യം ചെയ്യുന്ന ആറാമത്തെ യൂനിറ്റിനെ മാത്രം തപാല്‍ വകുപ്പിന് കീഴില്‍ നിലനിര്‍ത്താനാണ് ഉദേശിക്കുന്നത്. പോസ്റ്റ്ഓഫിസ് സേവിങ്സ് ബാങ്ക് സംവിധാനം പ്രത്യേക കമ്പനിയാക്കുന്നതോടെ വരുമാനത്തില്‍ 70 ശതമാനം ഇല്ലാതാവും. പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, സ്പീഡ് പോസ്റ്റ്, പാര്‍സല്‍, പാക്കറ്റ്, സര്‍ക്കാര്‍-സര്‍ക്കാറിതര സേവനങ്ങൾ എന്നിങ്ങനെയാണ് കമ്പനികളാക്കുന്നത്. ആര്‍.എം.എസിനെ ഘട്ടംഘട്ടമായി നിര്‍ത്തലാക്കാനും പദ്ധതിയുണ്ട്. ഡാക്മിത്ര പദ്ധതിയിലൂടെ തപാല്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന എല്ലാ സേവനങ്ങളും സ്വകാര്യമേഖലക്ക് കൈമാറ്റം ചെയ്യപ്പെടും. തപാല്‍ വകുപ്പിന്‍റെ നിലനിൽപ്പിനെത്തന്നെ അപകടത്തിലാക്കുന്നതും ജീവനക്കാരുടെ തൊഴില്‍ സുരക്ഷിതത്വത്തിന് ഭീഷണിയുമായ സ്വകാര്യവത്കരണത്തിനെതിരെ ശക്തമായ ചെറുത്തുനിൽപ്പ് തൊഴിലാളികളുടെ ഭാഗത്തുനിന്നുണ്ടാവുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എന്‍.എഫ്.പി.ഇ സംസ്ഥാന പ്രസിഡന്‍റ് ടി. മാത്യൂസ് മാത്യു, കെ. മോഹനൻ, എസ്. സുജി, ജി.ആർ. മണിചന്ദ്രകുമാർ, ആർ. സുമേഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.