ദേവി
കൊല്ലം: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന മൂന്ന് വയസ്സുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവ് ശിക്ഷ. കോയമ്പത്തൂർ മുക്കൂട് തെരുവിൽ ദേവി(35)യെ അഞ്ചുവർഷം കഠിനതടവിനും ഇരുപത്തിഅയ്യായിരം രൂപ പിഴയടക്കാനും ശിക്ഷിച്ച് കൊല്ലം ഫസ്റ്റ് അഡീഷനൽ ജില്ല സെഷൻസ് ജഡ്‌ജ് പി.എൻ. വിനോദ് ഉത്തരവിട്ടു.
മാനസികവെല്ലുവിളി നേരിടുന്ന അമ്മയുടെ കൂടെ ബസ് സ്റ്റാൻഡിൽ ഉറങ്ങിക്കിടന്ന മൂന്നു വയസ്സുകാരിയെ 2025 ഏപ്രിൽ 21ന് രാത്രിയിൽ പ്രതി തട്ടിക്കൊണ്ടു പോകുകയായിരുന്നു. 22ന് രാവിലെ തൃശൂരിലേക്ക് പോകുന്ന ബസിൽ അടൂരിൽനിന്ന് പ്രതി കുട്ടിയുമായി കയറി, ടിക്കറ്റ് എടുക്കുന്ന സമയം ബസ് കണ്ടക്ടറായ അനീഷിന്റെ കാലിൽ കുട്ടി മുറുകെ പിടിച്ചപ്പോൾ സംശയം തോന്നിയ കണ്ടക്ടർ പ്രതിയെ ചോദ്യംചെയ്‌തു. ദേവിക്ക് തമിഴ് മാത്രമേ അറിയൂ എന്നും അതേസമയം കുട്ടിക്ക് മലയാളം മാത്രമേ അറിയുകയുള്ളൂവെന്നും മനസ്സിലായി.
പരസ്പരവിരുദ്ധമായി സംസാരിക്കുന്ന പ്രതിയിൽ സംശയം തോന്നിയ കണ്ടക്‌ടർ ഉടൻ തന്നെ ഇരുവരെയും പന്തളം പൊലീസ് സ്റ്റേഷനിലെത്തിച്ചു. തുടർന്ന് കുട്ടിയെ കാണാതായ പരാതിയിൽ അന്വേഷണം നടത്തിയിരുന്ന കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പ്രതിയെയും കുട്ടിയെയും എത്തിച്ചു. ഇൻസ്പെക്‌ടർ സവിരാജൻ അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കുകയുമായിരുന്നു. കൊല്ലം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലുള്ള കുട്ടിയെ കോടതിയിൽ വിസ്തരിച്ചിരുന്നു. കേസിൽ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ സിസിൽ ജി. മുണ്ടക്കൽ, സോജ തുളസീധരൻ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.