റോഡിന്‍റെ വശങ്ങൾ അപകടക്കുഴിയായി

കൊട്ടാരക്കര: ജലനിധി കുഴലുകൾ സ്ഥാപിക്കാനായി കുഴിച്ച റോഡിന്‍റെ വശങ്ങൾ നികത്തി കോൺക്രീറ്റ് ചെയ്യാത്തത് അപകടങ്ങൾക്ക് കാരണമാവുന്നു. പ്രധാന റോഡുകളുടെ വശങ്ങളെല്ലാം അപകടക്കുഴികളായി. കുഴലുകൾ സ്ഥാപിച്ച ശേഷം മണ്ണുമാത്രമായിട്ടാണ് ഇവ നികത്തിയത്. മഴ പെയ്തതോടെ മണ്ണ് താഴ്ന്ന്​ റോഡിന്‍റെ വശങ്ങൾ കുഴികളായി മാറി. നിലവിൽ റോഡിൽ നിന്ന് വാഹനങ്ങൾ മാറിയാൽ അപകടത്തിൽപെടുന്ന സ്ഥിതിയാണ്. മിക്ക റോഡുകളുടെയും വശങ്ങളിൽ വാഹനങ്ങളുടെ ചക്രങ്ങൾ പുതഞ്ഞ് അപകടത്തിൽപെടുന്നു. കാൽനടക്കാരുടെ യാത്രയും ദുരിതത്തിലായി. റോഡരികിലൂടെ നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞദിവസം കൊട്ടാരക്കര-പൂവറ്റൂർ റോഡിൽ പള്ളിക്കലിൽ റോഡരികിലെ കുഴിയിൽ കുടുങ്ങിയ പിക്കപ്പ് ലോറി മണ്ണുമാന്തിയുടെ സഹായത്തോടെയാണ് കയറ്റിയത്. റോഡുനിർമാണത്തിനാവശ്യമായ വെള്ളവുമായെത്തിയ വാഹനമാണ് അപകടത്തിൽപെട്ടത്. ദേശീയപാതയുടെയും എം.സി റോഡിന്‍റെയും വശങ്ങളൊഴികെ എല്ലാ ഗ്രാമീണ റോഡുകളുടെയും വശങ്ങൾ തകർന്നുകിടക്കുകയാണ്. റോഡ് പുനർനിർമാണത്തിനുൾപ്പെടെയുള്ള തുകയടച്ച ശേഷമേ റോഡ് കുഴിക്കാൻ അനുമതി നൽകാവൂ എന്നാണ് വ്യവസ്ഥ. എന്നാൽ മിക്കയിടങ്ങളിലും ഇത്​ പാലിക്കപ്പെട്ടിട്ടില്ല. കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തിയും ഉയർന്ന ഗുണനിലവാരത്തിലും നിർമിച്ച റോഡുകളുടെ വശങ്ങളാണ് തകർത്തത്. കൊട്ടാരക്കര നഗരസഭ, കുളക്കട, മൈലം, നെടുവത്തൂർ, ഉമ്മന്നൂർ പഞ്ചായത്തുകളിലെല്ലാം ഗ്രാമീണറോഡുകളുടെ വശങ്ങൾ അപകടക്കുഴികളായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.