ഓയൂർ - കൊട്ടാരക്കര റൂട്ടിൽ പൊടിശല്യം രൂക്ഷം; പൊറുതിമുട്ടി നാട്ടുകാർ

ഓയൂർ: ഓയൂർ - കൊട്ടാരക്കര റൂട്ടിൽ പൊടിശല്യം രൂക്ഷമായതോടെ നാട്ടുകാർ ദുരിതത്തിൽ. റോഡ് പുനർനിർമാണത്തോടനുബന്ധിച്ച് അഞ്ച് കലുങ്കുകളാണ് പുനർനിർമിച്ചത്. ഗാന്ധിമുക്ക്, നെല്ലിക്കുന്ന്, ഓടനാവട്ടം പഴയ പള്ളി, ഓടനാവട്ടം പരുത്തിയറ എന്നിവിടങ്ങളിലാണ് കലുങ്ക് നിർമാണം പൂർത്തിയായത്. മൂന്ന് മാസമായി കലുങ്ക് നിർമാണം നടന്നുവരുകയായിരുന്നു. കലുങ്കിന് മുകളിൽ മെറ്റലും മണ്ണും ഇറക്കിയതോടെയാണ് പൊടി ശല്യം രൂക്ഷമായത്. ഓടനാവട്ടം പരുത്തിയറയിൽ പൊടി ശല്യം മൂലം കടകൾ അടച്ചിടേണ്ട അവസ്ഥയാണ്. ഈ റോഡിന്‍റെ വശത്തായി പൈപ്പിടലും നടക്കുന്നുണ്ട്. പൈപ്പിട്ട ശേഷം മണ്ണിട്ട് മൂടിയതോടെ പൊടി ശല്യം വർധിച്ചു. ഇതുവഴി 30 ഓളം സ്വകാര്യ ബസുകളും 10 ഓളം കെ.എസ്.ആർ.ടി.സി. ബസുകളുമാണ് സർവിസ് നടത്തുന്നത്. പ്രദേശത്തെ ക്വാറികളിലെയും മണ്ണെടുപ്പ് കേന്ദ്രങ്ങളിലെയും ടിപ്പർ ലോറികളുടെ നിയന്ത്രണമില്ലാത്ത സർവിസും പൊടി ശല്യം വർധിക്കുന്നതിന് കാരണമാകുന്നു. ഇരുചക്രവാഹന യാത്രികരും കാൽനടക്കാരും വലിയ അപകടഭീഷണിക്കിടയിലൂടെയാണ് ഇതുവഴി കടന്നുപോകുന്നത്. കലുങ്കുകൾക്ക് സമീപത്തെ വീടുകളിൽ പൊടി ശല്യം മൂലം വാതിലും ജനലും തുറക്കാൻ പോലും കഴിയാത്ത നിലയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.