പുതിയകാവ്-ചക്കുവള്ളി റോഡ് നിർമാണം മുടങ്ങി; പാതയോരവാസികൾ ദുരിതത്തിൽ

*പൊളിച്ചിട്ട റോഡിൽനിന്ന് പൊടിപടലം ഉയരുന്നത് പരിസരവാസികൾക്ക് ദുരിതമായി കരുനാഗപ്പള്ളി: സമയബന്ധിതമായി നിർമാണം പൂർത്തീകരിക്കാത്തതിനാൽ പുതിയകാവ് ചക്കുവള്ളി റോഡിന്‍റെ ഇരുഭാഗത്തുമുള്ള ജനം ദുരിതത്തിൽ. കാട്ടിൽക്കടവ്-പത്തനാപുരം തീരദേശ, മലയോര സംസ്ഥാന ഹൈവേ വികസനത്തിന്‍റെ ഭാഗമായാണ് കാട്ടിൽകടവ്-ചക്കുവള്ളി റോഡിന് 16 കോടി രൂപയുടെ പദ്ധതി നടപ്പാക്കാൻ മുൻ എൽ.ഡി.എഫ് സർക്കാർ തീരുമാനിച്ചത്. എം.എൽ.എമാരായിരുന്ന ആർ. രാമചന്ദ്രൻ, കോവൂർ കുഞ്ഞുമോൻ എന്നിവർ മുൻകൈയെടുത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി. സുധാകരന്‍റെ ശ്രദ്ധയിൽ കൊണ്ടുവന്നതോടെയാണ് പദ്ധതിക്ക് പണം അനുവദിച്ചത്. റോഡിന്‍റെ കരാറെടുത്ത കമ്പനി പണിക്കായി വിവിധ ഭാഗങ്ങൾ പൊളിച്ചിടുകയും നിർമാണപ്രവർത്തനം ഒരുഘട്ടം വരെ മുന്നോട്ടുപോവുകയും ചെയ്തു. ടാറിങ് ജോലികൾ പൂർത്തീകരിക്കുന്നതിന് തൊട്ടുമുമ്പ് തൊടിയൂർ പാലത്തിന് സമീപം ദീർഘനാളായി പ്രവർത്തിച്ചുവന്ന ടാർ മിക്സിങ് യൂനിറ്റ് പ്രദേശവാസികളുടെ എതിർപ്പിനെതുടർന്ന് അടച്ചുപൂട്ടേണ്ടിവന്നു. ഇതോടെ റോഡിന്‍റെ ടാറിങ് നടപടികൾ പൂർത്തിയാക്കാൻ കഴിയാത്ത സ്ഥിതിയായി. പൊളിച്ചിട്ട റോഡിൽ പലഭാഗത്തും ചിപ്സും മെറ്റലും ഉൾപ്പെടെ മിശ്രിതം നിരത്തിയ നിലയിലാണ്. വേനലായതോടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ വൻതോതിൽ പൊടിപടലം ഉയരുന്നത് റോഡിന് ഇരുഭാഗത്തുമുള്ള താമസക്കാർക്കും കച്ചവടക്കാർക്കും ദുരിതമായി. റോഡിന്‍റെ പലഭാഗവും വെട്ടിപ്പൊളിച്ചതിനാൽ ഇതുവഴിയുള്ള ഗതാഗതവും ദുഷ്കരമാണ്. ബന്ധപ്പെട്ട അധികൃതരുടെ യോഗം വിളിച്ച് കരാറുകാരനുമായുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിച്ച് റോഡ് നിർമാണം അടിയന്തരമായി പൂർത്തീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. കാപ്ഷൻ: നിർമാണം പാതിവഴിക്ക് മുടങ്ങിയ പുതിയകാവ്-ചക്കുവള്ളി റോഡിന്റെ ഭാഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.