പോക്സോ നിയമപ്രകാരം യുവാവ് അറസ്റ്റിൽ

കൊട്ടാരക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തെന്ന കേസിൽ പോക്സോ നിയമപ്രകാരം യുവാവ് പിടിയിൽ. പാലക്കാട് മണ്ണാർക്കാട് മണലടിയിൽ കുന്നത്ത് ഹൗസിൽ അബൂബക്കർ സിദ്ദീഖ് ആണ് (24) കൊട്ടാരക്കര പൊലീസിന്‍റെ പിടിയിലായത്. ഫെബ്രുവരി 12ന് സ്കൂളിലേക്കെന്നും പറഞ്ഞു പോയ പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ കൊട്ടാരക്കര പൊലീസിൽ പരാതി നൽകിയിരുന്നു. പെൺകുട്ടിയെ കണ്ടെത്തുന്നതിന് കൊട്ടാരക്കര ഡിവൈ.എസ്.പി സുരേഷ് ആർ ന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു കാണാതായ പെൺകുട്ടി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയതായി തെളിഞ്ഞിരുന്നു. എന്നാൽ, അവിടെനിന്നും എവിടേക്കു പോയി എന്നോ, ആരോടൊപ്പം പോയി എന്നോ ഒരു വിവരവും ലഭിച്ചില്ല. തുടർന്ന് വിമാനത്താവളം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതി അബൂബക്കർ സിദ്ദീഖ് ഫെബ്രുവരി 12ന് യു.എ.ഇയിൽനിന്നും എത്തി പെൺകുട്ടിയെ അവിടെനിന്നും തട്ടിക്കൊണ്ടുപോയതായും പൊലീസ് കണ്ടെത്തി. തുടർന്ന് പ്രതിയുടെ പാലക്കാട്ടുള്ള വീട്ടിലും, കേരളത്തിലും, തമിഴ്നാട്ടിലുമുള്ള ബന്ധുവീടുകളിലും കൊട്ടാരക്കര പൊലീസ് എത്തി അന്വേഷണം നടത്തി എങ്കിലും ഒരു വിവരവും ലഭിച്ചില്ല. ഇതിനിടെ പെൺകുട്ടിയെ കണ്ടെത്തുന്നതിനായി കേരള ഹൈകോടതിയിൽ ഹേബിയസ് കോർപസ് റിട്ട് നൽകിയിരുന്നു. ഒരു മാസത്തോളമായി നടത്തിയ വന്ന അന്വേഷണത്തിനൊടുവിൽ തമിഴ്‌നാട് തിരുപ്പൂരിൽനിന്നാണ് പെൺകുട്ടിയെ പ്രതിക്കൊപ്പം കണ്ടെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.