താമരശ്ശേരി ചുരത്തിൽ കുന്നത്തൂർ സ്വദേശി മരിച്ച സംഭവത്തിൽ ദുരൂഹത

ശാസ്താംകോട്ട: കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ കൊല്ലം കുന്നത്തൂര്‍ സ്വദേശി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണവുമായി ബന്ധുക്കള്‍. കുന്നത്തൂര്‍ ഈസ്റ്റ് രാജേഷ് ഭവനില്‍ രാജു-രാധാമണി ദമ്പതികളുടെ മകന്‍ രാജേഷ് (38) ചൊവ്വാഴ്ച വൈകീട്ടാണ് താമരശ്ശേരി ചുരത്തില്‍ ഒമ്പതാം ഹെയര്‍പിന്‍ വളവിനു സമീപം മുപ്പതടിയോളം താഴെയുള്ള വനപ്രദേശത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉണങ്ങിയ പുല്ലിന് മുകളില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു. അജ്ഞാത മൃതദേഹമെന്ന നിലയില്‍ ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരാണ് വിവരം താമരശ്ശേരി പൊലീസില്‍ ആദ്യം അറിയിച്ചത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്‍ വഴി പരിശോധിച്ചാണ് മരിച്ചത് കൊല്ലം കുന്നത്തൂര്‍ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞത്. മുമ്പ് വിദേശത്തായിരുന്ന രാജേഷ് പത്തനംതിട്ടയില്‍ വെല്‍ഡറായി ജോലി നോക്കിവരികയായിരുന്നു. ഇടയ്ക്കിടെ വയനാട് കല്‍പറ്റയിലും ജോലിക്ക് പോകുമായിരുന്നു. ചുരത്തോട് ചേര്‍ന്നുള്ള കലുങ്കില്‍ ഇരിക്കുകയും അവിടെ നിന്ന് എണീറ്റപ്പോള്‍ ഭാരമുള്ള ബാഗ് എടുക്കവേ, ചുരത്തിലേക്ക് കാല്‍വഴുതി വീണാണ് മരിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീഴ്ചയുടെ ആഘാതത്തില്‍ നട്ടെല്ല് തകര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീരത്തിലെ മുറിവുകളും കണ്ണിനും ചുറ്റുമുള്ള പാടുകളുമാണ് മരണത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് സംശയിക്കാന്‍ കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. രജനി ഏക സഹോദരി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.