നാലുവര്‍ഷത്തിനകം ഡിജിറ്റല്‍ റീസർവേ പൂര്‍ത്തീകരിക്കും -മന്ത്രി എം.വി. ഗോവിന്ദന്‍

കൊല്ലം: അത്യാധുനിക സംവിധാനങ്ങളോടെ നാല് ഘട്ടങ്ങളിലായി നാല് വര്‍ഷത്തിനുള്ളില്‍ ഡിജിറ്റല്‍ റീസർവേ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അധ്യക്ഷര്‍ക്കും അംഗങ്ങള്‍ക്കുമായി സംഘടിപ്പിച്ച ഡിജിറ്റല്‍ റീസർവേ ശിൽപശാല ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ പങ്കാളിത്തത്തോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. പൂര്‍ണമായും ഡിജിറ്റല്‍ റീസർവേ നടത്തുന്നതിലൂടെ ഭൂമി സംബന്ധമായ പ്രശ്‌നങ്ങളും പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ മുതല്‍ ഡിജിറ്റല്‍ റീസർവേ ആരംഭിക്കും. എല്ലാവര്‍ക്കും ഭൂമി-രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിച്ചു. നിലവില്‍ 89 വില്ലേജുകളിലാണ് ഡിജിറ്റല്‍ റീസർവേ പൂര്‍ത്തീകരിച്ചത്. 27 വില്ലേജുകളില്‍ പുരോഗമിക്കുകയാണ്. റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി 807.98 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. ആദ്യഘട്ടമായി 339.438 കോടിയുടെ ഭരണാനുമതി ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. എം.എല്‍.എമാരായ പി.എസ്. സുപാല്‍, ജി.എസ്. ജയലാല്‍, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ.ഡാനിയല്‍, സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് ഡയറക്ടര്‍ സീറാം സാംബശിവ റാവു, കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, എ.ഡി.എം എന്‍. സാജിത ബീഗം, പുനലൂര്‍ ആര്‍.ഡി.ഒ ബി. ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.