പിണറായിയുടേത് തീവ്ര വലതുപക്ഷ വികസന നയമെന്ന്

കൊല്ലം: ബംഗാളിൽ ബുദ്ധദേവ് ഭട്ടാചാര്യ നടപ്പാക്കിയ തീവ്ര വലതുപക്ഷ വികസന നയത്തിന്‍റെ തുടർച്ചയാണ് സംസ്ഥാനത്ത് പിണറായി വിജയൻ സർക്കാർ നടപ്പാക്കുന്നതെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു. നന്ദിഗ്രാം സമരം ബംഗാളിൽ സി.പി.എമ്മിന് ഏൽപിച്ച കനത്ത തകർച്ച കേരളത്തിലും ആവർത്തിക്കുമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി അവതരിപ്പിച്ച വികസനരേഖയിൽ തൊഴിലാളി വികസന കാഴ്ചപ്പാട് പൂർണമായും തിരസ്കരിച്ചു. സ്വകാര്യ മൂലധനത്തേയും വിദേശനിക്ഷേപത്തെയും പൂർണതോതിൽ സ്വാഗതം ചെയ്യുന്നതോടെ, കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രത്യയശാസ്ത്ര നിലപാടുകൾ തള്ളിക്കളയുകയാണ്. മോദി സർക്കാറിന്‍റെ ട്രേഡ് യൂനിയൻ നിയമഭേദഗതിയെ എതിർത്ത പാർട്ടി ദേശീയ നേതൃത്വത്തിന്റെ നിലപാടുകൾക്ക് കടകവിരുദ്ധമായാണ് തൊഴിലാളികളോടുള്ള സമീപനം. കെ-റെയിൽ പദ്ധതി തോക്കിൻകുഴലിലൂടെ നടപ്പാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റംഗം ജി. ബാലകൃഷ്ണപിള്ള, ജില്ല പ്രസിഡന്‍റ് ചെമ്പകശ്ശേരി ചന്ദ്രബാബു, സെക്രട്ടറി കരിക്കോട് ദിലീപ്കുമാർ, സംസ്ഥാന കമ്മിറ്റിയംഗം ആറ്റുകാൽ വിക്രമൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.