സ്ത്രീധന മരണങ്ങള്‍ അപമാനകരം -മന്ത്രി ജെ. ചിഞ്ചുറാണി

ചിത്രം- കൊല്ലം: സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ സ്ത്രീധന മരണങ്ങളുണ്ടാകുന്നത് അപമാനകരമാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. 'സ്ത്രീപക്ഷം നവകേരളം' വനിതാദിന വാരാചരണത്തിന്‍റെ ഭാഗമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കുടുംബശ്രീ ജില്ല മിഷന്‍റെ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തില്‍ സ്ത്രീകളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ കുടുംബശ്രീക്ക് കഴിഞ്ഞു. കോര്‍പറേറ്റുകളോട് മത്സരിക്കാന്‍ തക്കവിധം ഉല്‍പന്നങ്ങള്‍ നിർമിക്കാനും കുടുംബശ്രീ സംരംഭങ്ങള്‍ക്ക് കഴിയുന്നെന്ന് മന്ത്രി പറഞ്ഞു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുമാലാല്‍ അധ്യക്ഷതവഹിച്ചു. കുടുംബശ്രീ ജില്ല കോഓഡിനേറ്റര്‍ വി.ആര്‍. അജു, ജില്ല പ്രോഗ്രാം മാനേജര്‍ ആര്‍. ബീന, എല്‍.എസ്.ജി.ഡി ജോയന്‍റ് ഡയറക്ടര്‍ ടി.കെ. സയൂജ, കോര്‍പറേഷന്‍ സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ സുജാത എന്നിവര്‍ പങ്കെടുത്തു. എം.പി ഫണ്ട്: അവലോകന യോഗം കൊല്ലം: കെ. സോമപ്രസാദ് എം.പിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകനയോഗം കലക്ടറേറ്റില്‍ ചേര്‍ന്നു. പൂര്‍ത്തീകരിച്ച പദ്ധതികളുടെ ബില്ലിങ് വേഗത്തിലാക്കണമെന്ന് കെ. സോമപ്രസാദ് എം.പി ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കി. പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ അനുവദിച്ച ഐ.സി.യു ആംബുലന്‍സിന്‍റെയും വിവിധ ഉപകരണങ്ങളുടെയും ഉദ്ഘാടനം ഈ മാസം നടത്താനും തീരുമാനിച്ചു. പ്രാദേശിക വികസന ഫണ്ടിന്‍റെ 80 ശതമാനം പദ്ധതികളും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. ബാക്കിയുള്ളത് ഉടന്‍ പൂര്‍ത്തീകരിക്കും. 19.01 കോടി രൂപയുടെ 154 പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കി. വിവിധ ജില്ലകളിലായി 25.23 കോടി രൂപയുടെ പദ്ധതികളാണ് നിർദേശിച്ചത്. പ്രളയ പുനര്‍നിര്‍മാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടി രൂപ വിനിയോഗിച്ചെന്നും എം.പി വ്യക്തമാക്കി. ജില്ല വികസന കമീഷണര്‍ ആസിഫ് കെ. യൂസഫ്, ജില്ല പ്ലാനിങ് ഓഫിസര്‍ പി.ജെ. ആമിന, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.