ഓടിക്കൊണ്ടിരുന്ന പിക് അപ് വാൻ കത്തിനശിച്ചു

കൊല്ലം: ഓടിക്കൊണ്ടിരിക്കെ തീ പിടിച്ച പിക് അപ് വാൻ കത്തിനശിച്ചു. തീയുയരുന്നത് കണ്ട് പെട്ടെന്ന് പുറത്തിറങ്ങിയ വാഹന ഉടമയും ഡ്രൈവറും തലനാരിഴക്ക് രക്ഷപ്പെട്ടു. സമീപത്തെ ചാമക്കട അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ കെടുത്തിയപ്പോഴേക്കും വണ്ടിയുടെ ഡാഷ്ബോർഡിൽ സൂക്ഷിച്ചിരുന്ന 25,000 രൂപയും തമിഴ്നാട് പെർമിറ്റ്, ലൈസൻസ്, ആധാർ കാർഡ്, തിരിച്ചറിയൽ രേഖകൾ അടക്കം അഗ്നിക്കിരയായി. തിങ്കളാഴ്ച പുലർച്ച 5.30ന് പള്ളിത്തോട്ടത്താണ് സംഭവം. പൊള്ളാച്ചിയിലേക്കുള്ള യാത്രക്കിടെ ഗൂഗ്ൾ മാപ്പിൽ കണ്ട വഴിയിലൂടെ പള്ളിത്തോട്ടത്ത് എത്തിപ്പെട്ടതായിരുന്നു വാഹനം. ഉടമയായ തിരുവനന്തപുരം വർക്കല സ്വദേശി ലിജിനും ഡ്രൈവർ കാർത്തിക്കുമാണ് വാഹനത്തിലുണ്ടായിരുന്നത്. പൊള്ളാച്ചിയിൽനിന്ന് പച്ചക്കറിയും കുടംപുളിയും വാങ്ങി തിരുവനന്തപുരം വെമ്പായത്ത് കച്ചവടം നടത്തുകയാണ് ലിജിൻ. ലോഡ് എടുക്കാൻ വെമ്പായം വഴിയാണ് സ്ഥിരം പോയിരുന്നത്. ഇത്തവണ വർക്കലയിലെ വീട്ടിൽനിന്ന് പുറപ്പെട്ടതിനാൽ യാത്ര കൊല്ലം വഴി ആക്കുകയായിരുന്നു. എസ്.എൻ കോളജ് ജങ്ഷനിൽ എത്തിയപ്പോൾ ഗൂഗ്ൾ മാപ്പിൽ ഓവർ ബ്രിഡ്ജിലൂടെ കാണിച്ച വഴികയറിയാണ് പള്ളിത്തോട്ടത്ത് എത്തിയത്. പള്ളിത്തോട്ടം റോഡിൽവെച്ച് മുൻവശത്ത് തീയുയരുന്നത് കണ്ടപ്പോൾതന്നെ ഇരുവരും പുറത്തുചാടി. തീപടരുന്നത് കണ്ട് സ്ഥലത്തുണ്ടായിരുന്ന സ്ത്രീ അഗ്നിരക്ഷാനിലയം അടുത്താണെന്ന് വിവരം നൽകി. ഒരു ഇരുചക്രയാത്രികന്‍റെ സഹായത്തോടെ കാർത്തിക് ചാമക്കടയിലെത്തി വിവരമറിയിച്ചു. വിവരമറിഞ്ഞ് എത്തിയ രണ്ട് യൂനിറ്റ് അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫിസർ ബി. സുരേഷ് കുമാറിന്‍റെ നേതൃത്വത്തിൽ എത്തിയാണ് തീയണച്ചത്. അപ്പോഴേക്കും മുൻവശവും കാബിനും പൂർണമായും നശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.