കെ.ബി. ഗണേഷ്‌കുമാർ

തിരിച്ചടി അപ്രതീക്ഷിതം; എട്ട് പഞ്ചായത്തുകളും ഗണേഷ്‍കുമാറിനെ കൈവിട്ടു

പത്തനാപുരം: കാൽനൂറ്റാണ്ടു കാലം തന്നെ ചേർത്തു പിടിച്ച പത്തനാപുരത്തുകാർ കയൊഴിഞ്ഞതിനുള്ള കാരണം തേടുകയാണ് മുൻ മന്ത്രി കൂടിയായ കെ.ബി. ഗണേഷ്‌കുമാർ. തെരഞ്ഞെടുപ്പിന്‍റെ തലേന്നുവരെയും തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു അദ്ദേഹം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ അട്ടിമറി ജയം എൽ.ഡി.എഫ് ക്യാമ്പുകളെ ഉണർന്നു പ്രവർത്തിക്കാൻ പ്രേരിപ്പിച്ചെങ്കിലും എല്ലാ പഞ്ചായത്തുകളും ഗണേഷ്‌കുമാറിനെ കൈയൊഴിഞ്ഞു.

പട്ടാഴിയിൽ 973 ഉം, പട്ടാഴി വടക്കേക്കരയിൽ 702 ഉം, പത്തനാപുരത്ത് 521 ഉം, തലവൂരിൽ 845 ഉം, പിറവന്തൂരിൽ 1124 ഉം, വിളക്കുടിയിൽ 1081 ഉം, മേലിലയിൽ 2197 ഉം, വെട്ടിക്കവലയിൽ 455 വോട്ടും ജ്യോതികുമാർ ചാമക്കാല ലീഡ് നേടി. ഇതിൽ വിളക്കുടി, വെട്ടിക്കവല പഞ്ചായത്തുകളിൽ എൽ. ഡി. എഫ് ആണ് അധികാരത്തിലുള്ളത്. എന്നാൽ, എൽ.ഡി.എഫ് ലീഡ് പ്രതീക്ഷിച്ച വിളക്കുടി, വെട്ടിക്കവല, പത്തനാപുരം, പട്ടാഴി വടക്കേക്കര പഞ്ചായത്തുകളും ഗണേഷ്‌കുമാറിനെ കൈവിട്ട കാഴ്ചയാണ് കണ്ടത്.

സി.പി.എമ്മിന്റെ കുത്തക മേഖലകളിലും ഗണേഷ്‌കുമാറിന് കനത്ത തിരിച്ചടി നേരിട്ടു. പിറവന്തൂർ, പത്തനാപുരം, വിളക്കുടി, വെട്ടിക്കവല പഞ്ചായത്തുകൾ ഇതിന് ഉദാഹരണമാണ്. കേരള കോൺഗ്രസ് ബി മുൻസംസ്ഥാന വൈസ് ചെയർമാൻ കരിക്കത്തിൽ തങ്കപ്പൻ പിള്ളയെ പാർട്ടിയിൽനിന്ന് പുറത്താക്കിയത് വലിയ തിരിച്ചടിയുണ്ടാക്കി. എൻ.എസ്.എസ് താലൂക്ക് ഭരണ സമിതി അംഗം വേണുകുമാറിനെ ഒരു സംഘം കേരള കോൺഗ്രസ് ബി പ്രവർത്തകർ പട്ടാഴി ക്ഷേത്ര കോമ്പോണ്ടിൽ കയറി ക്രൂരമായി മർദിച്ചതും പട്ടാഴി, വടക്കേക്കര പഞ്ചായത്തുകളിൽ തിരിച്ചടിയായി. ഉമ്മൻ ചാണ്ടിക്കെതിരെ ഉണ്ടായ സോളാർ ഗൂഡാലോചന കേസും തിരിച്ചടിക്ക് ആക്കം കൂട്ടി. മുന്നണി നേതൃത്വവുമായി ആലോചിക്കാത്ത ചില ഒറ്റയാൻ നീക്കങ്ങളും തിരിച്ചടിയായി. കേരള കോൺഗ്രസ് ബി ക്കുള്ളിൽ തന്നെ വിമത സ്വരം ഉണ്ടായിരുന്നു.

എന്നാൽ, തിരിച്ചടിയിൽനിന്നും പാഠമുൾക്കൊണ്ട് പത്തനാപുരത്തുനിന്ന് പ്രവർത്തിക്കാൻ തന്നെയാണ് ഗണേഷ്‌കുമാറിന്‍റെയും തീരുമാനം. മുൻ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച ശേഷമാണ് ഗണേഷ്‌കുമാർ ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയതെന്ന് പാർട്ടി കേന്ദ്രങ്ങൾ സൂചന നൽകി.

Tags:    
News Summary - Unexpected setback; All eight panchayats abandon Ganesh Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.