ബിഷപ് ബെൻസിഗർ ഹോസ്പിറ്റൽ പ്ലാറ്റിനം ജൂബിലി ആഘോഷം

കൊല്ലം: ജില്ലയിലെ ആദ്യത്തെ സ്വകാര്യ ആശുപത്രിയായ ബിഷപ് ബെൻസിഗർ ആശുപത്രി പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നു. കൊല്ലം രൂപത മെത്രാനായിരുന്ന ബിഷപ് ജെറോം എം. ഫെർണാണ്ടസാണ് 1947ൽ ആശുപത്രി സ്ഥാപിച്ചത്. പ്രധാന കെട്ടിടം ഉദ്ഘാടനം ചെയ്തത് അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന സുശീല നയ്യാറാണ്. മുഖ്യമന്ത്രിയായിരുന്ന ആർ. ശങ്കറും പങ്കെടുത്തു. ജില്ല ആശുപത്രിയിലെ അന്നത്തെ ചികിത്സാ സാഹചര്യത്തിലെ അപര്യാപ്ത ബോധ്യപ്പെട്ടാണ് ബിഷപ് ജെറോം സ്വകാര്യ ആശുപത്രി തുടങ്ങാൻ തീരുമാനിച്ചത്. 11 കിടക്കകൾ മാത്രമുണ്ടായിരുന്ന ഈ ആശുപത്രിയിൽ നിലവിൽ 400 കിടക്കകളാണുള്ളത്. എല്ലാ സ്പെഷാലിറ്റി വിഭാഗങ്ങളും 56 ഡോക്ടർമാരും 239 നഴ്സുമാരും 562 സ്റ്റാഫ് അംഗങ്ങളും ജോലി ചെയ്യുന്നു. സെന്റ് വിൻസെന്റ് ഡി. പോൾ സൊസൈറ്റിയുടെ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ഓസാനം കണ്ണാശുപത്രി, ബെൻസിഗർ സ്കൂൾ ഓഫ് നഴ്സിങ്, ബിഷപ് ബെൻസിഗർ കോളജ് ഓഫ് നഴ്സിങ്, ബോദലൂടെ മാതാവിന്റെ കുരിശ്ശടി, കമ്യൂണിറ്റി ഹെൽത്ത് സെന്റേഴ്സ്, റേഡിയോ ബെൻസിഗർ എന്നിവയും ഇതോടനുബന്ധിച്ച് പ്രവർത്തിക്കുന്നു. എൻ.എ.ബി.എച്ച് അക്രഡിറ്റേഷനും ലഭിച്ചിട്ടുണ്ട്. ജൂബിലി വർഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഒരുവർഷം നീളുന്ന വികസനപദ്ധതികൾ കൊല്ലം രൂപത മെത്രാൻ റൈറ്റ് റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരി 17ന് വൈകീട്ട് നാലിന് തങ്കശ്ശേരി ഇൻഫന്റ് ജീസസ് കത്തീഡ്രലിൽ പ്രഖ്യാപിക്കും. ഡയറക്ടർ ഫാ. ജെ. ജോൺ ബ്രിട്ടോ, മെഡിക്കൽ സൂപ്രണ്ട് ഡോ. ജി. മോഹൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.