കടലിൽ വീണ ഏഴുമത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

കൊല്ലം: മഴയും കാറ്റും തുടരവേ കടലിൽപോയ മത്സ്യബന്ധന ബോട്ടുകളിലെ തൊഴിലാളികൾ അത്യാഹിതത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. രണ്ടു വ്യത്യസ്ത അപകടങ്ങളിലായി കടലിൽ വീണ ഏഴു മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. അഴീക്കൽ തുറമുഖത്തുനിന്ന് പോയ മത്സ്യബന്ധന ബോട്ട് ശക്തമായ തിരയിൽപെട്ട് മൂന്നു മത്സ്യത്തൊഴിലാളികൾ കടലിൽ വീഴുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് നാലോടെയായിരുന്നു അപകടം. ചേറ്റുവയിൽനിന്നുള്ള ബിലാൽ എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികളാണ് ശക്തമായ തിരയിൽ ബോട്ട് ആടിയുലഞ്ഞപ്പോൾ അപകടത്തിൽപെട്ടത്. ബീച്ചിന് സമീപംവരെ നീന്തിയെത്തിയ ഇവരെ തീരത്തുണ്ടായിരുന്ന ലൈഫ് ഗാർഡ് അനിൽകുമാർ രക്ഷപ്പെടുത്തി. നീണ്ടകരയിൽ ഹാർബറിലേക്ക് വരുകയായിരുന്ന ഉണ്ണി എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ട് തിരയിൽപെട്ട് നാലു മത്സ്യത്തൊഴിലാളികൾ കടലിൽ വീണു. ഇവരെ മറ്റ് ബോട്ടുകളിലെ ജീവനക്കാർ രക്ഷപ്പെടുത്തി. കാലാവസ്ഥ മോശമാണെന്നും മത്സ്യബന്ധനത്തിനു പോകരുതെന്നും ഞായറാഴ്ച ഉച്ചമുതൽ തീരദേശ പൊലീസും ഫിഷറീസ് വകുപ്പും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ട്രോളിങ് നിയന്ത്രണം ഞായറാഴ്ച അർധരാത്രി അവസാനിച്ചതോടെ ജില്ലയിലെ തുറമുഖങ്ങളിൽനിന്ന് 70 ശതമാനത്തോളം ബോട്ടുകൾ കടലിൽ പോവുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.