മെഗാ അദാലത്: പൊലീസിനെതിരെ ബാർ അസോസിയേഷൻ

കൊട്ടാരക്കര: ജൂൺ 26ന് കൊട്ടാരക്കര കോടതിയിൽ നടക്കുന്ന മെഗാ അദാലത്തുമായി ബന്ധപ്പെട്ട് കൊട്ടാരക്കര പൊലീസിനെതിരെ ബാർ അസോസിയേഷൻ. പെറ്റി കേസുകളുടെ പിഴത്തുക അടക്കുന്നതിൽ പൊലീസ് ഇടപെടുന്നത് അനധികൃതമാണെന്ന് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു. അദാലത്തിൽ അടക്കാനുള്ള പണം പൊലീസ് വാങ്ങി കോടതിയിൽ അടക്കുന്നത് നിയമവിരുദ്ധമാണെന്നാണ് ആക്ഷേപം. അദാലത്തിന്‍റെ പേരിൽ പൊലീസ് വ്യക്തികളിൽനിന്ന് കൂട്ടമായി പണം പിരിച്ച് അഭിഭാഷകരെ ഒഴിവാക്കി കോടതിയിൽ പണം അടക്കുകയാണ് ചെയ്യുന്നത്. പണമടക്കാൻ സഹായം നൽകും എന്ന നിലയിൽ പൊലീസ് പുറത്തുവിട്ട അറിയിപ്പ് വ്യാജവിവരം പ്രചരിപ്പിക്കലാണെന്നും അവർ കുറ്റപ്പെടുത്തി. ഇത് ചൂണ്ടികാട്ടി ജില്ല ജഡ്ജി, ഹൈകോടതി, കൊട്ടാരക്കര എസ്.പി, മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകി. പൊലീസ് നടപടിക്കെതിനെതിരെ സമര പരിപാടികൾ നടത്തുമെന്ന് ബാർ അസോസിയേഷൻ പ്രസിഡന്‍റ് ആർ. സുനിൽകുമാർ, സെക്രട്ടറി ആർ.അജി എന്നിവർ അറിയിച്ചു. അതേസമയം, കഴിഞ്ഞമാസം 27ന് കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ആർ. അജിക്ക് മർദനമേറ്റതും തുടർന്ന് പൊലീസും അഭിഭാഷകരും കൊമ്പുകോർത്തതുമായ സംഭവത്തിന്‍റെ തുടർച്ചയാണ് പുതിയ സംഭവവികാസങ്ങൾ. മർദനമേറ്റ സംഭവത്തെ തുടർന്ന് അഭിഭാഷകർ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയും പ്രതിഷേധത്തെ തുടർന്ന് വിശ്വനാഥൻ എന്ന പൊലീസുകാരനെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. ഈ ഉദ്യോഗസ്ഥനെതിരെയും കുറ്റക്കാരായ മറ്റുള്ളവർക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവും അഭിഭാഷകർ ഉയർത്തുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.