കരിമണൽ ഖനനം സ്വകാര്യ മേഖലക്ക്: കേന്ദ്രനിലപാട് രാജ്യസുരക്ഷക്ക് ഭീഷണി -പ്രേമചന്ദ്രൻ

കൊല്ലം: കരിമണൽ ഖനനം സ്വകാര്യമേഖലക്ക് കൈമാറുന്നതിനായി കേന്ദ്ര സർക്കാർ നിർദേശിക്കുന്ന ഭേദഗതികൾ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ആണവ ധാതുക്കളുടെ ഖനനാനുമതി നൽകാനുള്ള സംസ്ഥാന സർക്കാറുകളുടെ അധികാരം കേന്ദ്രം ൈകയടക്കുന്നതിനെതിരെ സംസ്ഥാനം ശക്തമായ നിലപാടെടുക്കണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിർദിഷ്ട ഭേദഗതി അതിഗൗരവമുള്ളതും ഫെഡറൽ വ്യവസ്ഥക്ക് വിരുദ്ധവുമാണ്. പൊതുമേഖലയുടെ നട്ടെല്ലൊടിക്കുന്നതുമാണ്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടിട്ടുള്ള ആണവധാതുക്കളുടെ ഖനനാനുമതി പൂർണമായും സർക്കാറുകൾക്കോ സർക്കാർ നിയന്ത്രിത പൊതുമേഖലാ സ്ഥാപനങ്ങൾക്കോ മാത്രമായി നിജപ്പെടുത്തിയത് ഒഴിവാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഐ.ആർ.ഇ, കെ.എം.എം.എൽ, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ തകർച്ചക്ക് വഴിെവക്കുന്നതാണ് ഭേദഗതി നിർദേശങ്ങൾ. സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുത്തശേഷം സ്വകാര്യമേഖലക്ക് കരിമണൽ ഖനനമേഖല തുറന്ന് കൊടുക്കുകയുമാണ് ഭേദഗതിയുടെ ലക്ഷ്യമെന്ന് വ്യക്തമാണ്. സംസ്ഥാനത്തിന് നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ കവർന്നെടുക്കാനുള്ള കേന്ദ്രനീക്കത്തെ സംസ്ഥാന സർക്കാർ എതിർക്കണം. എന്നാൽ, ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിന്റെ നിശ്ശബ്ദ നിലപാട് സംശയാസ്പദമാണ്. മൗനം പാലിക്കുന്നതിലൂടെ സംസ്ഥാന സർക്കാർ കേന്ദ്ര നിർദേശത്തെ പിന്തുണക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.