സ്കൂള്‍ കെട്ടിട നിര്‍മാണം മുടങ്ങി; എം.എല്‍.എ കുത്തിയിരുന്ന് പ്രതിഷേധിച്ചു

കുന്നിക്കോട്: സ്കൂൾ കെട്ടിട നിർമാണത്തിന് പൊതുമരാമത്ത് വകുപ്പ് മണ്ണ് നീക്കംചെയ്യാത്തതിൽ പ്രതിഷേധിച്ച് കെ.ബി. ഗണേഷ്കുമാർ എം.എൽ.എ നിർമാണസ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഒരുവര്‍ഷം മുമ്പ് ആരംഭിച്ച കുന്നിക്കോട് ടൗൺ എൽ.പി സ്കൂളിന്റെ നിർമാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ മുടങ്ങിയ സാഹചര്യത്തിലാണ് എം.എൽ.എ വ്യാഴാഴ്ച രാവിലെ സ്ഥലത്തെത്തിയത്. മണ്ണ് നീക്കംചെയ്യാത്തതാണ് നിര്‍മാണം വൈകുന്നതിന് കാരണമെന്ന് കരാറുകാരന്‍ അറിയിച്ചു. ഇതോടെ, മണ്ണ് നീക്കംചെയ്താൽ മാത്രമേ ഇവിടെനിന്ന് പോവുകയുള്ളൂവെന്നറിയിച്ച് സ്കൂൾ ഓഫിസിന് മുന്നില്‍ എം.എൽ.എ ഇരിക്കുകയായിരുന്നു. തുടർന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ സ്ഥലത്തെത്തി. പിന്നീട് കെ.എസ്.ടി.പി.എ അധികൃതര്‍ കൂടിയെത്തിയതോടെ മണ്ണ് നീക്കംചെയ്യാൻ ആരംഭിച്ചു. മണ്ണും അനുബന്ധമായുള്ള കെട്ടിടങ്ങളും വേഗം നീക്കംചെയ്ത് നൽകാമെന്ന് അധികൃതർ ഉറപ്പുനൽകിയതോടെ എം.എൽ.എ പ്രതിഷേധം അവസാനിപ്പിച്ചു. രണ്ടുമണിക്കൂറിലധികം എം.എൽ.എ സംഭവസ്ഥലത്തിരുന്നു. പഞ്ചായത്തംഗം എം. റഹീംകുട്ടി, ബി. ഷംനാദ്, സ്കൂൾ അധികൃതര്‍, പ്രവര്‍ത്തകര്‍ എന്നിവര്‍ എം.എല്‍.എക്കൊപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.