ദര്‍ഭക്കുളം പട്ടയ പ്രശ്നം ഇപ്പോഴും വിസ്മൃതിയില്‍ തന്നെ

കുളത്തൂപ്പുഴ: ജില്ലയിലെ ഭൂരിഭാഗം പട്ടയ പ്രശ്നങ്ങള്‍ക്കും പരിഹാരമായിട്ടും വനം വകുപ്പ് ഭൂരഹിതരാക്കി മാറ്റിയ ദര്‍ഭക്കുളം നിവാസികളുടെ പുനരധിവാസം ഇപ്പോഴും അനാസ്ഥയില്‍. പാട്ടക്കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് സ്വകാര്യ വ്യക്തിയില്‍നിന്നും 1974ല്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത ദര്‍ഭക്കുളം വനമേഖലയിലെ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിക്കുകയും ഭൂരഹിതരായവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ന്യായവില തുക വസൂലാക്കി വിതരണം ചെയ്യുന്നതിന് തീരുമാനിക്കുകയുമായിരുന്നു. അതിന്‍പ്രകാരം പണമടച്ച 154 കുടുംബങ്ങള്‍ക്കായി 1976-77 കാലഘട്ടത്തില്‍ 220.78 ഏക്കര്‍ ഭൂമിയാണ് വിതരണം ചെയ്യുന്നതിന് അസൈന്‍മെന്‍റ് നല്‍കിയത്. എന്നാല്‍, തങ്ങള്‍ക്ക് അനുവദിച്ചുകിട്ടിയ ഭൂമി വേലികെട്ടി അധികാരം സ്ഥാപിക്കുന്നതിനെത്തിയവരെ ഭൂപ്രദേശം നിക്ഷിപ്ത വനമേഖലയാണെന്ന് പ്രഖ്യാപിച്ച് വനം വകുപ്പ് കുടിയൊഴിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇക്കാലമത്രയും വിവിധ മന്ത്രിമാരുടെയും വകുപ്പുകളുടെയും പിന്നാലെ സെക്രട്ടേറിയറ്റ് കയറിയിറങ്ങിയെങ്കിലും അനുകൂല നടപടി എങ്ങുമുണ്ടായില്ല. ഇതിനിടെ മുന്‍ സര്‍ക്കാറി‍ൻെറ കാലത്ത് ഏറെ പ്രതീക്ഷ നല്‍കിക്കൊണ്ട് ദര്‍ഭക്കുളം ഭൂരഹിതരുടെ രേഖകള്‍ പരിശോധിക്കുന്നതിന് റവന്യൂ അധികൃതരെ ചുമതലപ്പെടുത്തുകയും അതി‍ൻെറ അടിസ്ഥാനത്തില്‍ അസൈന്‍മെന്‍റുകളുടെയും അവകാശികളുടെയും വിവരങ്ങള്‍ 2019 ഡിസംബറില്‍ റവന്യൂ അധികൃതര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. ഇക്കൂട്ടര്‍ക്ക് വിതരണം ചെയ്യാന്‍ മറ്റ് ജില്ലകളിലടക്കം റവന്യൂ വകുപ്പി‍ൻെറ കൈവശത്തിലുള്ള ഭൂമി കണ്ടെത്തുന്നതിന് മന്ത്രി തലത്തില്‍ ചര്‍ച്ച നടത്തി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും നാളിതുവരെ ഒരുതുടര്‍ നടപടിയും ഉണ്ടായിട്ടില്ല. സമീപ പ്രദേശങ്ങളിലെ പല പട്ടയ പ്രശ്നങ്ങളും പരിഹരിക്കുന്ന വേളകളില്‍ ദര്‍ഭക്കുളം ഭൂപ്രശ്നത്തിന് അടിയന്തര പരിഹാരമുണ്ടാക്കുമെന്ന് മന്ത്രിമാരും നേതാക്കളും പല തവണ ഉറപ്പുനല്‍കിയെങ്കിലും പാലിക്കപ്പെട്ടിട്ടില്ല. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടും നേതാക്കളുടെ വാഗ്ദാനങ്ങളും ഉറപ്പുകളും ജലരേഖയായി മാറുന്ന കാഴ്ചയാണുള്ളത്. ജില്ലയിലെ അവസാനഘട്ട പട്ടയ വിതരണത്തിന് സര്‍ക്കാര്‍ ഒരുങ്ങുമ്പോഴും ദര്‍ഭക്കുളം ഭൂരഹിതരുടെ പ്രശ്നം പരിഗണിക്കാന്‍പോലും അധികൃതര്‍ തയാറായിട്ടില്ലെന്നതാണ് വസ്തുത.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.