അടിയന്തര പഞ്ചായത്ത് യോഗം നാളെ

കുണ്ടറ: അഞ്ചാം വാർഡ് പ്ലാച്ചിമുക്കിൽ ഏഴരമീറ്റർ താഴ്ചയിൽ മണ്ണെടുത്തതിനെ തുടർന്ന് വീട് അപകടത്തിലായ കുടുംബത്തിന്‍റെ ദുരിതത്തിന് പരിഹാരം കാണാൻ തിങ്കളാഴ്ച അടിയന്തര കമ്മിറ്റി ചേരും. വെള്ളിയാഴ്ച കലക്ടറുമായി നടത്തിയ ചർച്ചയിൽ പ്രശ്നം പഞ്ചായത്ത് പരിഹരിക്കണെന്ന് നിർദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. നിലവിൽ സുമയുടെ വീടിനു സമീപം ലൈഫ് മിഷനായി സ്ഥലംവാങ്ങിയിരുന്ന മറ്റു മൂന്നുപേരുടെ വസ്തുവിലാണ് മണ്ണെടുത്തത്. ഏഴര മീറ്റർ ഉയരത്തിൽ നിൽക്കുന്ന സുമയുടെ താൽക്കാലിക വീട് നിൽക്കുന്ന സ്ഥലത്തെ കുറച്ച് മണ്ണുകൂടി എടുത്ത് നിരപ്പാക്കിയ ശേഷം സംരക്ഷണ ഭിത്തി കെട്ടി വീട് വെക്കാനുള്ള സാധ്യതയാണ് പഞ്ചായത്ത് ചർച്ച ചെയ്യുക. എൻ.ആർ.ഇ.ജി.എസ് ഫണ്ട് സംരക്ഷണ ഭിത്തി കെട്ടാനായി ലഭ്യമാകുമെന്നാണ് പ്രതീക്ഷ. യൂത്ത് കോൺഗ്രസ് പഞ്ചായത്ത് ഓഫിസ് മാർച്ചും ധർണയും നടത്തി (ചിത്രം) കുണ്ടറ: അനധികൃത മണ്ണെടുപ്പ് മൂലം കിടപ്പാടം അപകടത്തിലായ മുളവനയിലെ നിർധന കുടുംബത്തിന് പകരം വീടും സ്ഥലവും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം അനീഷ് പടപ്പക്കര ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി സുമേഷ് ദാസ് അധ്യക്ഷതവഹിച്ചു. കുണ്ടറ പൊലീസിന്‍റെ മധ്യസ്ഥതയിൽ സമരക്കാരുമായി നടത്തിയ ചർച്ചയിൽ പഞ്ചായത്ത് ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചതായി സെക്രട്ടറി സമ്മതിച്ചു. അടിയന്തര ഭരണസമിതി യോഗത്തിൽ വിഷയം ചർച്ച ചെയ്ത് പ്രശ്ന പരിഹാരം കാണുമെന്ന് അറിയിച്ചതോടെ സമരം അവസാനിപ്പിച്ചു. കോൺഗ്രസ് കൊറ്റങ്കര മണ്ഡലം പ്രസിഡന്‍റ് വിനോദ് കോണിൽ, മനു സോമൻ, അനൂപ് ആന്‍റണി, ശുഹൈബ് മേക്കോൺ, സെയ്ത്, നൗഷാദ്, ബാസിത് മാമൂട്, ഗെഗുൽ, നിതിൻ പേരയം, മാർക്ക് വോ ജോർജ്, വിപിൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.