മരങ്ങൾ മുറിച്ചുകടത്തിയതായി ആരോപണം

കണ്ണനല്ലൂർ: നെടുമ്പന ഗവ. ആയുർവേദ ആശുപത്രി വളപ്പിലെ മരങ്ങൾ പഞ്ചായത്ത് അധികൃതരുടെ അറിവോടെ മുറിച്ചുമാറ്റിയതായി ആരോപണം. വിലപിടിപ്പുള്ള ഇരുപത്തിയേഴോളം മരങ്ങൾ മുറിച്ചുമാറ്റിയതായാണ് പരാതി. ടെൻഡറോ, വനം വകുപ്പിന്‍റെ അംഗീകാരമോ ഇല്ലാതെയാണ് മരങ്ങൾ മുറിച്ചുകടത്തിയതെന്ന് മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം ഫൈസൽ കുളപ്പാടം ആരോപിച്ചു. പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂത്ത് കോൺഗ്രസ് നെടുമ്പന മണ്ഡലം കമ്മിറ്റിയും അറിയിച്ചു. ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് മരങ്ങൾ മുറിച്ചുമാറ്റിയതെന്നും സർക്കാറിന്‍റെ മിയാ വാക്കി പദ്ധതി പ്രകാരം ഔഷധസസ്യത്തോട്ടം നിർമിക്കുന്നതിനായാണ് മുറിച്ചതെന്നും പഞ്ചായത്ത് ആരോഗ്യസമിതി അധ്യക്ഷൻ ബിനുജ നാസറുദീൻ പറഞ്ഞു. മയ്യനാടിന്‍റെ 'ആറരക്കുള്ള ട്രെയിൻ' തിരിച്ചെത്തുന്നു കൊട്ടിയം: കോവിഡിനു മുമ്പ് രാവിലെ മയ്യനാട് നിന്ന് തിരുവനന്തപുരത്തേക്കുണ്ടായിരുന്ന 'ആറരക്കുള്ള വണ്ടി' എന്ന പേരിലറിയപ്പെട്ടിരുന്ന നാഗർകോവിൽ പാസഞ്ചർ മേയ് 30 മുതൽ പുനരാരംഭിക്കുന്നു. സമയവും ടിക്കറ്റ് നിരക്കും മാറിയിട്ടുണ്ട്. തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ രാവിലെ ഏഴിന് മയ്യനാട് എത്തും. വൈകീട്ട് 5.55ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ 7.20ന് മയ്യനാട് എത്തിച്ചേരും. പാസഞ്ചർ, മെമു സർവിസുകൾ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ട്രെയിൻ യാത്രക്കാരുടെ കൂട്ടായ്മ - ഫ്രണ്ട്സ് ഓൺ റെയിൽസിന്‍റെ നേതൃത്വത്തിൽ ജനപ്രതിനിധികളെ പങ്കെടുപ്പിച്ചിട്ട് പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്നു. മയ്യനാട് റെയിൽവേ പാസഞ്ചേഴ്സ് ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിലും സമരം നടന്നു. ജനകീയാവശ്യങ്ങൾ നേടിയെടുക്കാനുള്ള പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ മയ്യനാട് റെയിൽവേ പാസഞ്ചേഴ്സ് ആക്ഷൻ കൗൺസിൽ പ്രസിഡന്‍റ് കെ. നജിമുദീൻ, സെക്രട്ടറി റോജി രവീന്ദ്രൻ, വി. സന്തോഷ് എന്നിവർ നന്ദി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.