മണ്ണെടുത്ത് കുടുംബത്തെ അപകടത്തിലാക്കിയ സംഭവം: വില്ലേജ് ഓഫിസറെ തടഞ്ഞുവെച്ചു

കുണ്ടറ: കിഴക്കേ കുണ്ടറ പ്ലാച്ചിമുക്കിൽ കുടുബത്തിന് ഭീഷണിയാകുന്ന വിധത്തിൽ വീടിനോട് ചേർന്ന് 30 അടിയിലധികം താഴ്ചയിൽ മണ്ണെടുത്ത സംഭവത്തിൽ ഡി.വൈ.എഫ്.ഐ. കുണ്ടറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുളന വില്ലേജ് ഓഫിസറെ ഉപരോധിച്ചു.11.30ന് ആരംഭിച്ച ഉപരോധം ജില്ലയിൽനിന്ന് ഉന്നത ഉദ്യോഗസ്ഥർ എത്തി സ്ഥലം സന്ദർശിച്ച് കുടുംബത്തെ മാറ്റിപാർപ്പിച്ചതോടെയാണ് അവസാനിച്ചത്. വൈകീട്ടോടെയാണ് കുടുംബത്തെ സർക്കാർ ഹോമിയോ ആശുപത്രി കെട്ടിടത്തിലേക്ക് മാറ്റി പാർപ്പിച്ചത്. ഉപരോധസമരത്തിന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്‍റ് അരുൺ, സെക്രട്ടറി എസ്.ശ്യാം, വിഷ്ണു, രേഷ്മ, അനൂപ്, സി.പി.എം കുണ്ടറ എൽ.സി സെക്രട്ടറി എം. വിൻസന്‍റ്, ഏരിയ കമ്മിറ്റി അംഗം ആർ. സുരേഷ് ബാബു എന്നിവർ നേതൃത്വം നൽകി. അടയന്തര നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി തഹസിൽദാർമാർ (ചിത്രം) കുണ്ടറ: പഞ്ചായത്ത് അഞ്ചാംവാർഡ് പ്ലാച്ചിമുക്കിൽ ജിയോളജി പാസിന്‍റെ മറവിൽ ഭീകരമായ വിധത്തിൽ മണ്ണെടുത്തവർക്കെതിരെ നിയമപരമായ എല്ലാ നടപടിയും അടയന്തരമായി സ്വീകരിക്കുമെന്ന് ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ റാം ബിനോയിയും ഡിസാസ്റ്റർ മാനേജ്മെന്‍റ് ഡെപ്യൂട്ടി തഹസിൽദാർ എസ്. സജീവും പറഞ്ഞു. വ്യാഴാഴ്ചതന്നെ റിപ്പോർട്ട് കലക്ടർക്ക് കൈമാറും. മണ്ണെടുക്കുന്നതിന് നൽകിയ അനുമതിയുടെ സാധുതയും അതിലെ വ്യവസ്ഥകളുടെ ലംഘനവും പരിശോധിക്കും. എല്ലാ നിയമലംഘനത്തിനും വകുപ്പുകൾ ചുമത്തി കേസെടുക്കും. സ്ഥലം സന്ദർശിച്ച തങ്ങൾക്ക് പ്രഥമദൃഷ്ട്യാ നിയമലംഘനം ബോധ്യപ്പെട്ടിട്ടുണ്ട്. കർശന നടപടിക്കായി റിപ്പോർട്ട് നൽകുമെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. റവന്യൂ നടപടി പാവങ്ങളെ കുടുക്കും; മാഫിയ സുരക്ഷിതരായി തുടരും കുണ്ടറ: പ്ലാച്ചിമുക്കിലെ അതിഭീകര മണ്ണെടുപ്പിൽ റവന്യൂ ഡിസാസ്റ്റർ മാനേജ്മെന്‍റ് സ്വീകരിക്കുന്ന നടപടികൾ നിയമപരമായി കുരുക്കുന്നത് വസ്തു ഉടമകളെ. മൂന്നുപേരുടെ വസ്തുവിൽനിന്നാണ് ഭീകരമായി മണ്ണെടുത്തിട്ടുള്ളത്. ഇതിൽ രണ്ടുപേരും പഞ്ചായത്ത് വീടുവെക്കാൻ നൽകിയ തുക ഉപയോഗിച്ച് വാങ്ങിയ വസ്തുവാണ്. ഇവർ സാധാരണക്കാരുമാണ്. കേസിൽപെടുക ഇവരാണ്. ഇവർക്ക് തുച്ഛമായ തുക നൽകി മണ്ണെടുത്ത് കോടികൾ സമ്പാദിച്ച മാഫിയ അപ്പോഴും സുരക്ഷിതരായിരിക്കും. മണ്ണെടുക്കാൻ അനുമതി നൽകുന്ന പാസിൽ വാഹനത്തിന്‍റെയും ഉടമയുടെയും മറ്റും വിവരങ്ങൾ ഉണ്ടാകും ഈ വിവരങ്ങൾ വെച്ച് ഇവർക്കെതിരെയും കേസെടുക്കുന്ന കാര്യത്തിൽ നിശ്ചയമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.