മുഖ്യമന്ത്രി വി.ഡി. സതീശന് പറവൂരിൽ സ്വീകരണം ഇന്ന്; മുഖ്യാതിഥിയായി മോഹൻലാൽ

പറവൂർ: പറവൂർ എം.എൽ.എയും മുഖ്യമന്ത്രിയുമായ വി.ഡി. സതീശന് പറവൂർ പൗരാവലിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച നടക്കുന്ന പൗരസ്വീകരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പറവൂർ സമൂഹം ഹൈസ്കൂൾ ഗ്രൗണ്ടിൽ ഞായറാഴ്ച വൈകീട്ട് അഞ്ചിനാണ് പൗരസ്വീകരണം. പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം മോഹൻലാൽ വിശിഷ്ടാതിഥിയാകും. മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തശേഷം ആദ്യമായാണ് വി.ഡി. സതീശൻ തന്റെ നിയോജകമണ്ഡലമായ പറവൂരിലെത്തുന്നത്.

ജില്ലയിലെ മന്ത്രിമാരും നടൻ സലിംകുമാറും പങ്കെടുക്കും. പൗരാവലിയുടെ ആദരവ് നടൻ മോഹൻലാൽ മുഖ്യമന്ത്രിക്ക് സമർപ്പിക്കും. പരിപാടിക്കായി 2,000 പേരെ ഉൾക്കൊള്ളാവുന്ന കൂറ്റൻ പന്തൽ നിർമിച്ചിട്ടുണ്ട്. 60 അടി നീളവും 40 അടി വീതിയുമുള്ള വേദിയുമൊരുക്കി. മുൻകൂട്ടി പേര് രജിസ്‌റ്റർ ചെയ്തിട്ടുള്ള 300 പേർക്കാണ് മുഖ്യമന്ത്രിയെ ആദരിക്കാൻ അവസരം ലഭിക്കുക. ചുമർച്ചിത്ര കലാകാരൻ ഡോ.സാജു തുരുത്തിൽ വരച്ച ചുമർച്ചിത്രം മോഹൻലാലിനും ശ്രീകുമാരൻ തമ്പിക്കും നൽകും. 

മുഖ്യമന്ത്രി വി.ഡി. സതീശന് സ്വീകരണം ഒരുക്കുന്ന പറവൂർ സമൂഹം ഹൈസ്കൂൾ ഗ്രൗണ്ടിലെ വേദി

കെ.എം.കെ കവല മുതൽ പെരുമ്പടന്ന വരെ ഞായറാഴ്ച ഉച്ചക്ക് രണ്ട് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കെ.എം.കെ കവലയിൽ നിന്ന് ചെറായി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തെക്കേനാലുവഴിയിൽ നിന്ന് തോന്ന്യകാവ് ഹൈവേ മേൽപാലത്തിന്‍റെ താഴെ വലതുവശത്തെ രണ്ടാമത്തെ സർവിസ് റോഡ് വഴി തിരിഞ്ഞു പെരുമ്പടന്നയിലെത്തി പോകണം.

ചെറായിയിൽ നിന്ന് കെ.എം.കെ കവല ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പ്രഭുസ് തിയറ്ററിന് മുന്നിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ഹൈവേ സർവിസ് റോഡിൽ കയറി തോന്ന്യകാവ് ഹൈവേ മേൽപ്പാലത്തിന്റെ താഴെ ഇടതുവശത്തേക്ക് തിരിഞ്ഞു പോകണം. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ദേശീയപാതയുടെ ഭാഗത്താണ് വാഹന പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - Chief Minister V.D. Satheesan to be received in Paravur today; Mohanlal as chief guest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.