പടന്നക്കാട് ജില്ല ആയുർവേദ ആശുപത്രി ജീവനക്കാർ
വെള്ളിമൂങ്ങയെ വനം വകുപ്പ് ജീവനക്കാർക്ക് കൈമാറുന്നു
വലയിൽ കുടുങ്ങിയ വെള്ളി മൂങ്ങക്ക് ആശുപത്രി ജീവനക്കാർ രക്ഷകരായി
നീലേശ്വരം: പടന്നക്കാട് പ്രവർത്തിക്കുന്ന ജില്ല ആയുർവേദ ആശുപത്രി കെട്ടിടത്തിൽ പ്രാവുകൾ കയറാതിരിക്കാൻ സ്ഥാപിച്ച വലയിൽ കുടുങ്ങിയ അപൂർവ ഇനത്തിൽപ്പെട്ട വെള്ളിമൂങ്ങയെ ആശുപത്രി ജീവനക്കാർ സാഹസികമായി രക്ഷപ്പെടുത്തി. ആശുപത്രിയിലെ ജീവനക്കാരൻ രതീഷ്, തെറപ്പിസ്റ്റ് കെ.വി. റോജിത് എന്നിവരുടെ സമയോചിതമായ ഇടപെടലാണ് വെള്ളിമൂങ്ങക്ക് രക്ഷയായത്. രണ്ടു ദിവസമായി ഭക്ഷണവും വെള്ളവുമില്ലാതെ വലയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ആശുപത്രി കെട്ടിടത്തിന് മുകളിലെ വലയിൽ എന്തോ ചലിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഇരുവരും പരിശോധിച്ചപ്പോഴാണ് അവശനിലയിലായ വെള്ളിമൂങ്ങയെ കണ്ടത്. തുടർന്ന് ഏറെ പണിപ്പെട്ട്, സുരക്ഷിതമായി അതിനെ വലയിൽനിന്ന് പുറത്തെടുക്കുകയായിരുന്നു.
പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം ആശുപത്രി അധികൃതർ വിവരം വനംവകുപ്പിനെ അറിയിച്ചു. തുടർന്ന് ചീഫ് മെഡിക്കൽ ഓഫിസർ ഡോ. കെ. ബിന്ദുവിന്റെ സാന്നിധ്യത്തിൽ വെള്ളിമൂങ്ങയെ വനംവകുപ്പ് റെസ്ക്യൂവർ സുനിൽ സുരേന്ദ്രന് കൈമാറി. ആശുപത്രി ജീവനക്കാരായ റോജിത്തും രതീഷും കൈമാറ്റത്തിൽ പങ്കാളികളായി. ആവശ്യമായ ചികിത്സക്കും പരിചരണത്തിനും ശേഷം മൂങ്ങയെ ഉൾവനത്തിലേക്ക് തുറന്നുവിടുമെന്ന് ഫോറസ്റ്റ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.