പഴയങ്ങാടി: മത്സ്യ മാംസാദികൾക്ക് വില കുതിച്ചുയർന്നതോടെ അടുക്കളയുടെ താളം തെറ്റുന്നു. മത്സ്യത്തിന് അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത വർധനയാണ് സംഭവിച്ചത്. അയക്കൂറ (നെയ്മീൻ) വില 1300 രൂപക്കാണ് വിൽപന നടത്തുന്നത്. കടൽ, പുഴ മത്സ്യങ്ങളിൽ എല്ലാ ഇനങ്ങൾക്കും വില കുതിച്ചുയർന്നിട്ടുണ്ട്. കടലിൽനിന്ന് ഈ സീസണിൽ ധാരാളമായി ലഭിക്കാറുള്ള മത്തി, അയല തുടങ്ങിയ ചെറുമത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞതാണ് മത്സ്യവില പൊതുവിൽ കുതിച്ചുയരാൻ കാരണമായത്.
സീസണല്ലാത്ത കാലങ്ങളിൽ പോലും 400 മുതൽ 600 രൂപക്കുവരെ ലഭിച്ചിരുന്ന അയക്കൂറക്കാണ് വില കിലോക്ക് 1300 രൂപയായി ഉയർന്നത്. ആവോലി മാർക്കറ്റിൽ തീരെ കിട്ടാനില്ല. ഏതാനും ആഴ്ചകൾക്കു മുമ്പ് ഇറക്കുമതിയായി വലിയ ആവോലി മത്സ്യം എത്തിയിരുന്നത് 1200 രൂപക്കായിരുന്നു വ്യാപാരികൾ വിൽപന നടത്തിയത്. പുഴ മത്സ്യങ്ങൾക്കെല്ലാം മാർക്കറ്റിൽ വില കുതിച്ചുയർന്നിട്ടുണ്ട്. കുളവൻ 850 രൂപക്കാണ് വിൽപന നടത്തുന്നത്. ചെമ്പല്ലി, ഏരി എന്നിവക്ക് 700 മുതൽ 800 രൂപ വരെ വിലയുണ്ട്. 650 രൂപക്കാണ് തിരുദ മീൻ വിൽക്കുന്നത്. കറ്റില മത്സ്യത്തിനു 550 രൂപ വിലയുണ്ട്. 550 രൂപ വരെ ഇരിമീനിന് (കരിമീൻ) വിലയുണ്ട്.
വലിയ കാര ചെമ്മീൻ കിലോക്ക് 800 രൂപ വരെയാണ് വില. വെള്ള ചെമ്മീന്റെ (നാരൻ) വില 550 മുതൽ 600 രൂപ വരെയായി കുതിച്ചുയർന്നിട്ടുണ്ട്. ദിവസങ്ങളായി കടൽ മത്സ്യ വരവ് നന്നെ കുറഞ്ഞിട്ടുണ്ട്. ഇറച്ചിക്കോഴിയുടെ വിലയും കഴിഞ്ഞ ദിവസങ്ങളിലായി ഉയരുകയാണ്. 160 മുതൽ 165 രൂപ വരെയാണ് വില. നാടൻ കോഴിക്ക് വില 300 മുതൽ 350 രൂപ വരെയായി. ലഗോൺ കോഴിക്ക് 130 മുതൽ 140വരെ രൂപക്കാണ് ചില്ലറ വിൽപന. ആട്ടിറച്ചിക്ക് തീ പിടിക്കുന്ന വിലയാണ്; കിലോക്ക് 900 രൂപയാണ്. പോത്തിറച്ചി വില 380 മുതൽ 400 രൂപ വരെയായിട്ടുണ്ട്. തക്കാളിയുടെ ചില്ലറ വിൽപനയും 60 രൂപയായതോടെ ഭക്ഷണത്തിൽ കറിയുടെ ചെലവ് ഇരട്ടിക്കുകയാണ്. കറി തയാറാക്കുന്നതിന്റെ ചെലവേറിയതിൽ താളംതെറ്റുകയാണ് അടുക്കളകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.