മേലേചൊവ്വയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ടി.ഒ. മോഹനൻ എം.എൽ.എ വിളിച്ചുചേർത്ത യോഗം
കണ്ണൂർ: മേൽപാലം നിർമാണപ്രവൃത്തിയും പൊട്ടിപ്പൊളിഞ്ഞ റോഡുംമൂലം രൂക്ഷമായ ഗതാഗതസ്തംഭനം നേരിടുന്ന മേലേചൊവ്വ ജങ്ഷനിൽ വിവിധ നടപടികൾ സ്വീകരിച്ച് ഒരാഴ്ചക്കുള്ളിൽ പ്രശ്നത്തിന് പരിഹാരം കാണാൻ ടി.ഒ. മോഹനൻ എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ജങ്ഷനിലെ ജല അതോറിറ്റിയുടെ പ്രവൃത്തി മൂന്നുദിവസംകൊണ്ട് പൂർത്തിയാക്കണം. ഇതിനുശേഷം റോഡ് റീടാറിങ് പ്രവൃത്തി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി 16ന് തുടങ്ങി പിറ്റേന്ന് പൂർത്തിയാക്കും.
വാഹനങ്ങൾക്ക് കടന്നുപോകാൻ പ്രയാസം സൃഷ്ടിക്കുംവിധമുള്ള വൈദ്യുതിത്തൂൺ ഒരാഴ്ചക്കുള്ളിൽ കെ.എസ്.ഇ.ബി മാറ്റിസ്ഥാപിക്കും. കാലാവസ്ഥ അനുകൂലമെങ്കിൽ ഒരാഴ്ചക്കുള്ളിൽ ഈ നടപടികൾ പൂർത്തിയാക്കി, പ്രശ്നത്തിന് പരിഹാരം കാണുമെന്ന് എം.എൽ.എ പറഞ്ഞു. തിങ്കളാഴ്ച എം.എൽ.എയുടെ ഓഫിസിലായിരുന്നു യോഗം. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പീക്ക് അവറുകളിൽ ഗതാഗതം നിയന്ത്രിക്കാൻ കൂടുതൽ പൊലീസുകാരെ മേഖലയിൽ വിന്യസിക്കാനും യോഗം തീരുമാനിച്ചു. റോഡ് ടാറിങ് പ്രവൃത്തിക്കുള്ള സാധനസാമഗ്രികൾ ലഭിക്കാൻ പ്രയാസം നേരിടുന്ന സാഹചര്യത്തിൽ കരാർ കമ്പനിയായ വിശ്വാസമുദ്രവഴി സാധനങ്ങൾ ലഭ്യമാകുമോ എന്നന്വേഷിക്കാനും എം.എൽ.എ നിർദേശിച്ചു.
മേലേ ചൊവ്വയിൽ രണ്ട് സർവിസ് റോഡുകൾ ഉൾപ്പെടെ മേൽപാലം നിർമാണത്തിനായി 1.21 ഏക്കർ ഭൂമിയാണ് വേണ്ടത്. ദുരന്തനിവാരണ ഡപ്യൂട്ടി കലക്ടർ കെ.കെ. സുബൈർ, ദേശീയപാത അതോറിറ്റി, പൊതുമരാമത്ത് വകുപ്പ്, ജല അതോറിറ്റി, കെ.എസ്.ഇ.ബി, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ, പൊലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഊരാളുങ്കൽ സൊസൈറ്റി പ്രതിനിധികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.