ഇരിട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫിസ്
ഇരിട്ടി: സംസ്ഥാനത്തെ എറ്റവും വലിയ വിദ്യാഭ്യാസ ഉപജില്ലയായ ഇരിട്ടിയെ വിഭജിച്ച് പേരാവൂര്‍ ആസ്ഥാനമായി വിദ്യാഭ്യാസ ഉപജില്ല സ്ഥാപിക്കണമെന്ന പതിറ്റാണ്ടുകള്‍ നീണ്ട ആവശ്യത്തിന് മാറിമാറി വന്ന സര്‍ക്കാറുകള്‍ മുഖംതിരിച്ച അവസ്ഥയാണ്. രണ്ട് ഉപജില്ലകളായി വിഭജിക്കണമെന്ന അധ്യാപകരുടെയും ജീവനക്കാരുടെയും ഏറക്കാലത്തെ ആവശ്യമാണ് സര്‍ക്കാറുകള്‍ നിരാകരിച്ചത്. ഇതുസംബന്ധിച്ച് വിദ്യാഭ്യാസമന്ത്രിക്കും മറ്റ് വകുപ്പുമേധാവികള്‍ക്കും നിവേദനം നല്‍കിയിരുന്നു.
ഇരിട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫിസുമായി ബന്ധപ്പെട്ട ദുരിതവും പ്രയാസവും ഏറെയാണ്. ഇരിട്ടി, പേരാവൂര്‍ ബ്ലോക്കുകളിലായി വയനാടിന്റെ അതിര്‍ത്തി പങ്കിടുന്ന കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് മുതല്‍ കര്‍ണാടകയുടെ അതിര്‍ത്തി പങ്കിടുന്ന പായം പഞ്ചായത്തും ഇതില്‍ ഉള്‍പ്പെടുന്നു. ഇവിടങ്ങളില്‍നിന്ന് ഉപജില്ല ആസ്ഥാനത്ത് എത്തണമെങ്കില്‍ 20 മുതല്‍ 30 കിലോമീറ്റര്‍ വരെ സഞ്ചരിക്കണം.
ഉപജില്ല ഓഫിസിലേക്കുള്ള പോക്കുവരവ് ഒരുദിവസത്തെ ജോലിയായി കണക്കാക്കാം. കൂടാതെ കേളകം, കണിച്ചാര്‍, പേരാവൂര്‍, കോളയാട്, മുഴക്കുന്ന്, ആറളം, അയ്യങ്കുന്ന്, തില്ലങ്കേരി എന്നീ പഞ്ചായത്തുകളും ഇരിട്ടി നഗരസഭയും ഉള്‍പ്പെടുന്നതാണ് ഇരിട്ടി സബ് ജില്ല. ഇതില്‍ 99 എയ്ഡഡ് -ഗവ. സ്‌കൂളുകളും നാല് അംഗീകാരമുള്ള അണ്‍ എയ്ഡഡ് സ്‌കൂളുകളും ഉള്‍പ്പെടെ 103 വിദ്യാലയങ്ങളാണുള്ളത്. ആറളം ഫാം ആദിവാസി പുനരധിവാസമേഖലയിലെ ആറളം ഫാം ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ഉള്‍പ്പെടെ ഇരിട്ടി ഉപജില്ലയുടെ ഭാഗമാണ്.
27,270 വിദ്യാർഥികളും 1279 അധ്യാപകരും നിലവിലുള്ള ഉപജില്ലയിലുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് ഇരിട്ടി ഉപജില്ല വിഭജിച്ച് പേരാവൂര്‍ ആസ്ഥാനമായി മറ്റൊരു ഉപജില്ല ഓഫിസ് ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ അനുവദിക്കുകയും 12 തസ്തികകള്‍ സൃഷ്ടിക്കുകയും ഒരു ജൂനിയര്‍ സൂപ്രണ്ടിനെ നോഡല്‍ ഓഫിസറായി നിയമിക്കുകയും ചെയ്തു.സര്‍ക്കാര്‍ മാറിയതോടെ വിഭജനനടപടികള്‍ പാതിവഴിയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.