കണ്ണൂർ: അണമുറിയാത്ത വരികളായി ചൂണ്ടുവിരലിൽ മഷിപുരട്ടി ജനാധിപത്യത്തിന്റെ കാവൽക്കാരായി കണ്ണൂർ. വെള്ളിയാഴ്ച രാവിലെ മുതൽ തുടങ്ങിയ പോളിങ് വരിമുറിയാതെ വൈകീട്ടുവരെ നീണ്ടു. നിരവധി ബൂത്തുകളിൽ പോളിങ് സമയം കഴിഞ്ഞിട്ടും വോട്ടർമാരുടെ നീണ്ട നിരയായിരുന്നു. 38.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ കനത്ത ചൂടിലും സമ്മതിദാനാവകാശം വിനിയോഗിക്കാൻ നാട് ഒഴുകിയെത്തിയതോടെ പോളിങ്ങിൽ സംസ്ഥാനത്തുതന്നെ കണ്ണൂർ ഒന്നാമതായി.
കനത്ത വെയിലും വെള്ളിയാഴ്ച ജുമുഅയും ആയതിനാൽ ഉച്ചനേരത്ത് വോട്ടർമാരുടെ ഒഴുക്ക് അൽപം കുറവായിരുന്നു. അവസാന വോട്ടറെയും ബൂത്തിലെത്തിക്കാൻ രാഷ്ട്രീയ, സന്നദ്ധ പ്രവർത്തകർ മത്സരിച്ചു. ശാരീരിക അവശതകളുള്ളവർക്കായി വാഹനവും വീൽചെയറും അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
ചൂടിനെ മുൻനിർത്തി പോളിങ് തുടങ്ങിയ രാവിലെ ഏഴിന് തന്നെ വോട്ടർമാർ ബൂത്തിലെത്തിയിരുന്നു. പോളിങ് തുടങ്ങുന്നതിന് മുമ്പുതന്നെ വരികളുടെ നീളം വർധിച്ചു. പേരും നമ്പറും വായിച്ച് വോട്ടറെ തിരിച്ചറിഞ്ഞ് കൈയിൽ മഷിയും പുരട്ടി നേരെ വോട്ടു യന്ത്രത്തിനടുത്തേക്ക്. വൈകീട്ട് ആറിന് പോളിങ് അവസാനിക്കുന്ന സമയത്ത് നിരയിലുള്ള ആളുകള്‍ക്ക് ടോക്കണ്‍ നല്കി. ടോക്കണ്‍ ലഭിച്ച എല്ലാവരും വോട്ട് രേഖപ്പെടുത്തിയെന്ന് ഉറപ്പുവരുത്തിയശേഷമാണ് വോട്ടിങ് അവസാനിപ്പിച്ചത്.
കൂടാളി ഹയർസെക്കൻഡറി സ്കൂൾ, കാടാച്ചിറ എൽ.പി സ്കൂൾ, മാട്ടൂൽ നോർത്ത് ദേവീ വിലാസം എൽ.പി സ്കൂൾ തുടങ്ങി പലയിടത്തും വൈകീട്ട് ആറിന് ശേഷവും വോട്ടർമാരുടെ നീണ്ട നിരയായിരുന്നു. വിവിപാറ്റ് യന്ത്രമായതിനാൽ ഏറെ സമയമെടുത്താണ് വോട്ട് പതിഞ്ഞത്.
രേഖപ്പെടുത്തിയ വോട്ടിന്റെ വിവരം പ്രിൻറ് ചെയ്ത കടലാസ് സ്ലിപ്പ് രൂപത്തിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ സമ്മതിദായകർക്ക് കാണിച്ചുനൽകുന്ന രീതിയിലാണ് വിവിപാറ്റ് യന്ത്രം സജ്ജീകരിച്ചിരിക്കുന്നത്. വോട്ടിങ് പൂർത്തിയായി ബീപ് ശബ്ദം കേൾക്കാൻ വൈകുന്നത് ചില വോട്ടർമാർക്കിടയിൽ നേരിയ ആശങ്കക്കിടയാക്കി. പോളിങ് ഓഫിസർമാർ നിർദേശിച്ചതിനു ശേഷമാണ് ചിലർ പോളിങ് യന്ത്രത്തിനരികിൽനിന്ന് മടങ്ങിയത്.
കണ്ണൂരിന്റെ മുൻകാല ചരിത്രം അപേക്ഷിച്ച് ഏറക്കുറെ സമാധാനപരമായ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണ. ചിലയിടങ്ങളിൽ വോട്ടിങ് മെഷീൻ പണിമുടക്കിയത് പോളിങ് വൈകാനിടയായി. മലയോരത്ത് മാവോവാദി ഭീഷണിയുള്ളതിനാൽ കനത്ത സുരക്ഷയിലായിരുന്നു പോളിങ്. പ്രായമായവരെയും ശാരീരിക ബുദ്ധിമുട്ടുള്ളവരെയുമെത്തിച്ച വാഹനങ്ങൾ അകത്തേക്ക് കയറ്റിവിടാൻ സുരക്ഷാസേന വിസമ്മതിച്ചതിനെ തുടർന്ന് ചിലയിടങ്ങളിൽ വാക്കേറ്റമുണ്ടായി.
വോട്ടർമാരെ ചുമന്നും വീൽചെയറിൽ ഇരുത്തിയും പോളിങ് സ്റ്റേഷനിലെത്തിച്ചു. ഉച്ചക്ക് ഒന്നോടെ 42.03 ശതമാനം വോട്ടർമാരും ബൂത്തിലെത്തി വോട്ടുചെയ്തു. ഉച്ചക്ക് 12 മുതൽ മൂന്നുവരെ പല ബൂത്തിലും വോട്ടർമാരുടെ കാര്യമായ ഒഴുക്കുണ്ടായില്ല. പന്തലും കുടിവെള്ളവും ഇരിപ്പിടവുമടക്കം വോട്ടർമാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. കനത്തചൂടിൽ വരി നിൽക്കുന്നതിനിടെ തളർന്നുവീണവർക്ക് ആവശ്യമായ വൈദ്യസഹായം നൽകി.
കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 77.23 ശതമാനം പോളിങ്. 2116876 വോട്ടര്‍മാരില്‍ 1633172 പേര് വോട്ട് ചെയ്തു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ആകെ പോളിങ് 83.2 ശതമാനമായിരുന്നു. അഞ്ച് ശതമാനത്തിന്റെ കുറവാണ് ഇത്തവണയുണ്ടായത്.
തെരഞ്ഞെടുപ്പ് തുടങ്ങി ആദ്യ ഒരു മണിക്കൂറില്‍ തന്നെ 6.7 ശതമാനം പോളിങ് നടന്നു. തുടര്‍ന്ന് ഓരോ മണിക്കൂറിലും ശരാശരി ആറ് മുതല്‍ 7.5 ശതമാനം വരെയായി ക്രമാനുഗതമായ വര്‍ധനയാണ് വോട്ടിങ് നിലയില്‍ ഉണ്ടായത്. രാവിലെ ഒമ്പത് മുതല്‍ 11 വരെയാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. രണ്ട് മണിക്കൂറില്‍ 14.76 ശതമാനം പേര് വോട്ട് ചെയ്തു. വൈകീട്ട് മൂന്ന് ആയപ്പോഴേക്കും ജില്ലയിലെ പോളിങ് ശതമാനം 55.37 ലേക്ക് ഉയര്‍ന്നു.
കണ്ണൂര്‍ ലോക്സഭ മണ്ഡലത്തില്‍ 76.89 ശതമാനം പോളിങ് രേഖപ്പെടുത്തി. ജില്ലയിലും കണ്ണൂർ ലോക്സഭ മണ്ഡലത്തിലും ഏറ്റവും കൂടിയ പോളിങ് രേഖപ്പെടുത്തിയത് മട്ടന്നൂരാണ്. 81.04 ശതമാനം. കുറഞ്ഞ പോളിങ് ഇരിക്കൂര്‍ മണ്ഡലത്തിലാണ്-72.5.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.