കൊട്ടിയൂർ ചുരം പാതയിൽ കഴിഞ്ഞ ദിവസം അപകടത്തിൽപെട്ട കെ.എസ്.ആർ.ടി.സി ബസ്
കേളകം: പഴകിയ ബസുകൾ മാത്രം സർവിസ് നടത്താൻ വിധിക്കപ്പെട്ട കൊട്ടിയൂർ വയനാട് ചുരം റോഡിൽ കെ.എസ്.ആർ.ടി.സിക്ക് ‘വലിമുട്ടുന്നു.’ മലപ്പുറം, കാസർകോട്, വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ ഡിപ്പോകളിൽനിന്നായി 50ലേറെ ബസുകൾ സർവിസ് നടത്തുന്ന കൊട്ടിയൂർ വയനാട് ചുരം റോഡിൽ പഴകിയ ബസുകളാണ് കൂടുതലായി നിരത്തിലുള്ളതെന്ന് അധികൃതർതന്നെ മൗനസമ്മതം നടത്തുന്നു.
നിലമ്പൂർ, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, മാനന്തവാടി, സുൽത്താൻ ബത്തേരി ഡിപ്പോകളിൽനിന്നായി വിവിധ ഭാഗങ്ങളിലേക്ക് അമ്പതിലേറെ ബസുകളാണ് ആയിരക്കണക്കിന് യാത്രക്കാരെ വിവിധ ഡിപ്പോകളിൽ നിന്നായി ചുരം റോഡിലൂടെ കയറ്റിയിറക്കുന്നത്. നിരന്തരം സർവിസുകൾ റദ്ദാക്കുന്നതിനാൽ തുടർന്നുള്ള ബസുകളിൽ കുത്തിനിറച്ചാണ് യാത്രക്കാർ യാത്ര ചെയ്യുക. ഇതുമൂലം ചുരം പാതയിൽ ബസുകൾ കയറ്റം കയറാതെ നിൽക്കുന്നതും യാത്രക്കാർ ഇറങ്ങിക്കയറുന്നതും പതിവുകാഴ്ചയാണ്.
വിവിധ ഡിപ്പോകളിലേക്ക് പുതുതായി അനുവദിക്കപ്പെടുന്ന ബസുകൾ കൊട്ടിയൂർ വയനാട് ചുരം റോഡ് വഴി സർവിസ് നടത്താൻ അനുവദിക്കാത്തതിനെതിരെ യാത്രക്കാർ പലതവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. കൊടും വളവുകളും ചെങ്കുത്തായ മലനിരകളുമുള്ള പാതയിൽ കെ.എസ്.ആർ.ടി.സി ബസുകൾ അപകടത്തിൽപെടുന്നത് പതിവാണെങ്കിലും ദുരന്തം വഴിമാറുകയാണ് പതിവ്. കെ.എസ്.ആർ.ടി.സി ലാഭകരമായി സർവിസ് നടത്തുന്ന അപൂർവം റൂട്ടുകളിലൊന്നാണ് കൊട്ടിയൂർ വയനാട് ചുരം പാത.
പഴകിയ ബസുകൾ പിൻവലിച്ച് പുതിയ ബസുകൾ അനുവദിക്കണമെന്ന് കേളകം കെ.എസ്.ആർ.ടി.സി സംരക്ഷണ സമിതി, പാസഞ്ചേഴ്സ് അസോസിയേഷൻ എന്നിവർ അധികൃതരോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഫലം വിഫലമത്രെ. കഴിഞ്ഞ ദിവസം മാനന്തവാടിയിൽനിന്ന് ഇരിട്ടി ഭാഗത്തേക്കുള്ള ബസ് ചുരം മൂന്നാം വളവിൽ ബ്രേക്ക് നഷ്ടപ്പെട്ടത് മനസ്സിലാക്കിയ ഡ്രൈവർ ഇടതുഭാഗത്തെ ഓവുചാലിലേക്ക് ഇടിച്ചിറക്കിയതിനാലാണ് ദുരന്തം ഒഴിവായത്. ഇത്തരം സംഭവങ്ങൾ പാൽചുരം പാതയിൽ അടിക്കടിയുണ്ടാവാറുണ്ടെന്ന് യാത്രക്കാരും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.