കണ്ണൂർ: ട്രാവൽ ഏജൻസിയുടെ മറവിൽ ലാഭം വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്തതായി പരാതി. കണ്ണൂർ തെക്കീ ബസാറിലെ ബ്രൈറ്റ് ലിങ്ക് ട്രാവൽസ് നടത്തിപ്പുകാരൻ പാപ്പിനിശ്ശേരി മാങ്കടവിലെ ഫത്താഹിനെതിരെയാണ് അരോളി സ്വദേശി ടി.പി.ആർ ഹൗസിൽ റജീഫ്, ആദികടലായിയിലെ നജീബ് എന്നിവർ പൊലീസിൽ പരാതി നൽകിയത്.
റജീഫിൽനിന്ന് ഒന്നരക്കോടി രൂപയും നജീബിൽനിന്ന് 30 ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്. 20 ശതമാനം ലാഭം മാസം നൽകുമെന്ന് പറഞ്ഞ് പണം വാങ്ങുകയും തുടക്കത്തിൽ ലാഭം നൽകുകയും ചെയ്തു. എന്നാൽ, പിന്നീട് ഒന്നും നൽകിയില്ല. ട്രാവൽസിന്റെയും ദുബൈയിലുള്ള സ്വർണക്കടയുടെയും ഇടപാടിലൂടെ ലാഭം നൽകുമെന്നാണ് വിശ്വസിപ്പിച്ചത്. മലേഷ്യയിലെ ഹോട്ടൽ ബിസിനസിൽ ഓഹരി നൽകുമെന്ന് പറഞ്ഞും പല തവണ പണം തിരികെ നൽകാതെ നീട്ടിക്കൊണ്ടുപോയി.
വളപട്ടണം പൊലീസിൽ പരാതി നൽകിയെങ്കിലും നിശ്ചിത തീയതിക്കകം പണം തിരിച്ചുനൽകുമെന്ന് പറഞ്ഞ് വീണ്ടും വഞ്ചിക്കുകയായിരുന്നു. നിരവധി പേരെ ട്രാവൽസിന്റെ മറവിൽ ഇവർ ചതിപ്പെടുത്തി പണം തട്ടിയിട്ടുണ്ടെന്നും അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ പൊലീസ് തയാറാവണമെന്നും തങ്ങൾക്കു നേരെ പല ഭീഷണികൾ ഉണ്ടായിട്ടുണ്ടെന്നും റജീഫും നജീബും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.