കേളകം: പ്രകൃതിദുരന്തം നേപ്പാളിനെ വീണ്ടും പിടിമുറുക്കിയപ്പോൾ ആശങ്കയിലായ നാടിന്റെ ഓർമയിൽ ഓടിയെത്തുന്നത് 11 കൊല്ലം മുമ്പത്തെ മറ്റൊരു ദുരന്തത്തിന്റെ കണ്ണീർ സ്മരണ. 11 വർഷങ്ങൾക്ക് മുൻപ്, 2015 ഏപ്രിൽ 25ന്റെ കറുത്ത ദിനത്തിൽ കാഠ്മണ്ഡുവിനെ വിറപ്പിച്ച മഹാഭൂകമ്പം കവർന്നെടുത്തത് കേരളത്തിന്റെ അഭിമാനമായ രണ്ട് യുവ ഡോക്ടർമാരുടെ ജീവനായിരുന്നു. സേവനപാതയിൽ നാടിന് തണലായി മാറേണ്ട രണ്ട് ദീപങ്ങൾ അവിടെ അണഞ്ഞുപോയി. നേപ്പാളിൽ നിന്ന് പ്രകൃതിദുരന്തത്തിന്റെ ഏത് വാർത്തയെത്തുമ്പോഴും മലയാളക്കരയുടെ മനസ്സിൽ ആദ്യം തെളിയുന്നത് ഡോ. ദീപക് കെ. തോമസിന്റെയും ഡോ. എ.എസ്. ഇർഷാദിന്റെയും മുഖങ്ങളാണ്.
കണ്ണൂർ കണിച്ചാർ കുണ്ടേരി സ്വദേശിയായ ഡോ. ദീപക് കെ. തോമസ് വയനാട് എടവക പി.എച്ച്.സിയിലെ മെഡിക്കൽ ഓഫിസറായിരുന്നു. കളപ്പുരക്കൽ തോമസ്-മോളി ദമ്പതികളുടെ ഏക മകനായിരുന്നു ദീപക്. കാസർകോട് ആനബാഗിലു സ്വദേശിയായ ഡോ. എ.എസ്. ഇർഷാദ് മാനന്തവാടി ജില്ലാ ആശുപത്രിയിലാണ് സേവനമനുഷ്ഠിച്ചിരുന്നത്.
ഷംസുദ്ദീൻ-ആസിയ ദമ്പതികളുടെ മകനായ ഇർഷാദും ദീപകും, സുഹൃത്തുക്കളും ചേർന്ന് നടത്തിയ ആ സൗഹൃദ വിനോദയാത്ര ഒടുവിൽ അവരുടെ അവസാന യാത്രയായി മാറുകയായിരുന്നു. സുഹൃത്തുക്കൾ പരിക്കുകളോടെ രക്ഷപ്പെട്ടു. ആ രണ്ടു കുടുബങ്ങളുടെയും നാടിന്റെയും കണ്ണീർ ഇന്നും തോർന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.