പാനൂർ ടൗണിലെ കടകളിൽ നിരോധിത പ്ലാസ്റ്റിക്ക് ഉൽപന്നങ്ങൾക്കായി പരിശോധന നടത്തുന്നു
കണ്ണൂർ: ഓണക്കാലത്തെ വിലക്കയറ്റവും പൂഴ്ത്തിവെപ്പും തടയുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള പരിശോധനകള്‍ ജില്ലയില്‍ തിങ്കളാഴ്ചയും തുടര്‍ന്നു. കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലും അഴീക്കോട്, വളപട്ടണം പഞ്ചായത്ത് പരിധികളിലുമുള്ള പലചരക്ക്, പച്ചക്കറി/ ഫ്രൂട്ട്‌സ്, ഹോട്ടല്‍, ബേക്കറി, ചിക്കന്‍ സ്റ്റാള്‍ എന്നിവിടങ്ങളില്‍ ജില്ലാ സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ സംയുക്ത സംഘം പരിശോധന നടത്തി.
കണ്ണൂര്‍ താലൂക്ക് തഹസില്‍ദാര്‍, താലൂക്ക് സപ്ലൈ ഓഫിസര്‍, ഭക്ഷ്യ സുരക്ഷ ഓഫിസര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍മാര്‍, എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രദേശത്തെ അമ്പതോളം കടകളില്‍ പരിശോധന നടത്തിയ സംഘം കൃത്രിമം കണ്ടെത്തിയ ആറു കടകള്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചു. സാധനങ്ങളുടെ വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത കടയുടമകള്‍ക്ക് നോട്ടീസ് നല്‍കുകയും വിലവിവരപ്പട്ടികയില്‍ വില എഴുതാത്തവരെ കൊണ്ട് അത് എഴുതിക്കുകയും ചെയ്തു.
വിവിധ താലൂക്ക് സപ്ലൈ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ താലൂക്കുകളിലെ 36 സ്ഥാപനങ്ങളില്‍ നടന്ന പരിശോധനകളില്‍ ഏഴ് സ്ഥാപനങ്ങളില്‍ ക്രമക്കേട് കണ്ടെത്തി. അവര്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. നെടുംപൊയില്‍, പേരാവൂര്‍ മേഖലയില്‍ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ അനധികൃതമായി ചെങ്കല്ല് കടത്തലില്‍ ഏര്‍പ്പെട്ട ആറ് വാഹനങ്ങളില്‍ നിന്ന് 1.6 ലക്ഷം രൂപ പിഴ ഈടാക്കി.
ലീഗല്‍ മെട്രോളജി വകുപ്പ് ഇന്നലെ 58 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തദ്ദേശ- ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകള്‍ ഇന്നലെ 539 സ്ഥാപനങ്ങളില്‍ ശുചിത്വ പരിശോധന നടത്തി. നിയമലംഘനങ്ങള്‍ കണ്ടെത്തിയ 20 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.