തലശ്ശേരി: എരഞ്ഞോളി പഞ്ചായത്തിലെ മഠത്തുംഭാഗം പ്രദേശത്തുകാർ ഡെങ്കിപ്പനി ഭീതിയിൽ. വാർഡിലെ ഒരു വീട്ടമ്മക്കാണ് ആദ്യം രോഗം റിപ്പോർട്ട് ചെയ്തത്. അവർക്ക് അസുഖം ഭേദമായപ്പോഴേക്കും ഭർത്താവിനും പനി ബാധിച്ചു. മഠത്തും ഭാഗത്ത് ആറ് പേർക്കാണ് ഇതുവരെ രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. പനി പിടിപെട്ട അവസാനത്തെയാളും രോഗമുക്തി നേടിയെങ്കിലും പ്രദേശത്തുകാരുടെ ഭീതി മാറുന്നില്ല.
രോഗപ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കുടുംബശ്രീ പ്രവർത്തകരെയും ആരോഗ്യപ്രവർത്തകരെയും ഉൾക്കൊള്ളിച്ച് ഡെങ്കിപ്പനി ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നെങ്കിലും ജനങ്ങൾ ഇക്കാര്യത്തിൽ വേണ്ടത്ര ബോധവാന്മാരായിട്ടില്ല. എരഞ്ഞോളി പഞ്ചായത്തിലെ വടക്കുമ്പാട്, വാടിയിൽപീടിക പ്രദേശങ്ങളിലും നേരത്തെ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഠത്തുംഭാഗത്ത് ജൂൺ, ജൂലൈ മാസങ്ങളിലാണ് പനി ഡെങ്കിയാണെന്ന് സ്ഥിരീകരിച്ചത്. കൊതുകുകളുടെ ഉറവിടമാണ് ഡെങ്കിപ്പനി പടരാൻ ഇടയാക്കുന്നത്.
മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി മഠത്തുംഭാഗം കൂട്ടായ്മ റോഡരികുകളും ഓടകളും പൂർണമായി ശുചീകരിച്ചെങ്കിലും വീടുകൾക്ക് സമീപത്ത് പാത്രങ്ങളിലും ചിരട്ടകളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുക് പെരുകുന്ന അവസ്ഥയുള്ളത്. ഡെങ്കി റിപ്പോർട്ട് ചെയ്തതിന്റെ ഭാഗമായി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ആരോഗ്യപ്രവർത്തകർ ഇപ്പോൾ ഗൃഹസന്ദർശനം നടത്തി ജനങ്ങളെ ബോധവത്കരിക്കുന്നുണ്ട്. ആശവർക്കർമാരായ പി. രാജി, മഹിഷ, ടി. ബിന്ദു, സുബിന, ജെ.എച്ച്.ഐ ശിൽപ, ജെ.പി.എച്ച്.എൻമാരായ സാൻസി, എമൽഡ, ടിനു തുടങ്ങിയവർ ബോധവത്കരണത്തിന് നേതൃത്വം നൽകുന്നു.
കഴിഞ്ഞദിവസം മെഡിക്കൽ ഓഫിസറുടെ അധ്യക്ഷതയിൽ വാർഡ് സാനിറ്റേഷൻ സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പാടത്തും പറമ്പിലും കെട്ടിക്കിടക്കുന്ന മലിനജലവും കൊതുകുകൾ പെരുകാനിടയാക്കുന്നു. മഠത്തുംഭാഗം പ്രദേശത്ത് ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ വാർഡിലെ എല്ലാ വീടുകളിലും വാർഡ് മെംബർ, മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിവർ അടങ്ങുന്ന ടീം കഴിഞ്ഞ ദിവസം വീടുകൾ സന്ദർശിച്ചു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.