തലശ്ശേരി: ജില്ല ലീഗൽ സർവിസസ് അതോറിറ്റിയുടെയും തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ് താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ ജില്ലയിലെ വിവിധ കോടതികളിൽ നടന്ന മെഗാ ലോക് അദാലത്തിൽ 3556 കേസുകൾ തീർപ്പാക്കി. വിവിധ കോടതികളിൽ തീർപ്പാകാതെ കിടക്കുന്നതും നിലവിലുള്ളതും അല്ലാത്തതുമായ 5875 കേസുകളാണ് പരിഗണിച്ചത്. മോട്ടോർ വാഹന നഷ്ടപരിഹാര കേസുകൾ, വൈദ്യുതി, ബി.എസ്.എൻ.എൽ, റവന്യൂ, ആർ.ടി.ഒ എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ, കുടുംബകോടതി, സിവിൽ കേസുകൾ, സ്ഥലം ഏറ്റെടുക്കൽ സംബന്ധിച്ച കേസുകൾ എന്നിവയാണ് പരിഗണിച്ചത്. 20.65 കോടി രൂപ നഷ്ടപരിഹാരമായി ബന്ധപ്പെട്ട കക്ഷികൾക്ക് നൽകാൻ ധാരണയായി. സ്പെഷൽ സിറ്റിങ്ങിലൂടെ മജിസ്ട്രേറ്റ് കോടതികളിൽ നിലവിലുള്ള 2800 പെറ്റി കേസുകളിൽ 2380 എണ്ണം തീർപ്പാക്കി. ഇതിൽ 42.73 ലക്ഷം രൂപ ഈടാക്കി. ലീഗൽ സർവിസസ് അതോറിറ്റി ചെയർമാനും പ്രിൻസിപ്പൽ ജില്ല ജഡ്ജിയുമായ ജോബിൻ സെബാസ്റ്റ്യൻ, തലശ്ശേരി താലൂക്ക് കമ്മിറ്റി ചെയർമാനും വിജിലൻസ് ജഡ്ജിയുമായ കെ.കെ. ബാലകൃഷ്ണൻ, കണ്ണൂർ താലൂക്ക് കമ്മിറ്റി ചെയർമാനും ലേബർ കോർട്ട് ജഡ്ജിയുമായ ആർ.എൽ. ബൈജു, ജില്ല ജഡ്ജിമാരായ എ.വി. മൃദുല, എം. മുഹമ്മദ് റയീസ്, എം. തുഷാർ, സി.ജി. ഘോഷ്, കെ.പി. തങ്കച്ചൻ, ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ രാമു രമേഷ് ചന്ദ്രഭാനു, സബ് ജഡ്ജി മുജീബ് റഹ്മാൻ എന്നിവർ വിവിധ കോടതികളിൽ അദാലത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.