ഇനി കളി പൊലീസ് കോർട്ടിൽ

പടം-giri കണ്ണൂർ: പൊലീസിന് കീഴിലെ സംസ്ഥാനത്തെ ആദ്യത്തെ കൃത്രിമ ടര്‍ഫ് തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. രണ്ട് കോടി ചെലവഴിച്ച് കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ നിര്‍മിച്ച ടര്‍ഫിന്റെ പണി മുഴുവനായും പൂര്‍ത്തിയായതായി കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ഇളങ്കോ അറിയിച്ചു. 60 മീറ്റര്‍ നീളവും 44 മീറ്റര്‍ വീതിയുമുള്ള ടര്‍ഫ് ജില്ലയിലെ തന്നെ ഏറ്റവും വലിയ ടര്‍ഫുകളിലൊന്നാണ്. 48 ലക്ഷത്തോളം ചെലവഴിച്ചാണ് കളിക്കളത്തിന് ചുറ്റും വിദേശത്ത് നിന്നുമെത്തിച്ച കൃത്രിമ പുല്ല് വെച്ചു പിടിപ്പിച്ചത്. ഇതിനോട് ചേര്‍ന്ന് ജോഗിങ് കം വാക്കിങ് ട്രാക്കും വസ്ത്രം മാറാനും കായിക ഉപകരണങ്ങള്‍ സൂക്ഷിക്കാനുമുള്ള മുറികളുമുണ്ട്. ജോഗിങ് കം വാക്കിങ് ട്രാക്കിന്‍റെയും സൗന്ദര്യവത്കരിച്ച പൊലീസ് മൈതാനിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മഴവെള്ളം കെട്ടിക്കിടക്കാതിരിക്കാന്‍ പ്രത്യേകം ഓവുചാൽ സംവിധാനം, ഫ്ലഡ്ലിറ്റ്, ജനറേറ്റര്‍ തുടങ്ങിയ സൗകര്യവും ഒരുക്കിയിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവി ചെയര്‍മാനായ കേരള പൊലീസ് സ്പോര്‍ട്സ് ആൻഡ് യൂത്ത് വെല്‍ഫെയര്‍ സൊസൈറ്റിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പ്രധാനമായും സെവന്‍സ് ഫുട്ബാള്‍ കളിക്കാന്‍ ടർഫ് ഉപയോഗിക്കാനാണ് പദ്ധതി. ഉദ്ഘാടന ദിവസം സൗഹൃദ ടൂർണമെന്‍റുകൾ സംഘടിപ്പിക്കും. ഉദ്ഘാടനത്തിന് ശേഷം ടര്‍ഫ് പൊതുജനങ്ങള്‍ക്കും തുറന്നു നല്‍കുന്നതായിരിക്കും. നിശ്ചിത നിരക്ക് ഏര്‍പ്പെടുത്തിയാണ് വാടകക്ക് നല്‍കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.