സിൽവർ ലൈൻ: വരുമാനമല്ല, നാടി​ന്‍റെ നേട്ടമാണ് സർക്കാർ ചിന്തിക്കുന്നത് -തോമസ് ഐസക്

കണ്ണൂർ: സർക്കാറിന്‌ എന്ത്‌ വരുമാനം ലഭിക്കുമെന്നല്ല, നാടിന്‌ എന്ത്‌ നേട്ടമുണ്ടാകുമെന്നാണ്‌ എൽ.ഡി.എഫ്‌ സർക്കാർ ചിന്തിക്കുന്നതെന്നും ഇതിനാണ്‌ കെ- റെയിൽ സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നതെന്നും സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി.എം. തോമസ്‌ ഐസക്. കണ്ണൂരിൽ സംഘടിപ്പിച്ച 'എന്തുകൊണ്ട്‌ കെ- റെയിൽ' പുസ്‌തക ചർച്ചയിൽ ചോദ്യങ്ങൾക്ക്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം. സ്ഥലം ഏറ്റെടുക്കാൻ 25,000 കോടി രൂപ ചെലവുള്ളതും കേന്ദ്ര -സംസ്ഥാന സർക്കാറുകൾ 40,000 കോടി രൂപ ചെലവഴിക്കുന്നതുമാണ് ദേശീയപാത. ടോളും നൽ​കേണ്ടിവരും. റോഡ്‌ പോലെയാണ്‌ റെയിലും. കെ-റെയിൽ സമയത്ത്‌ പണിതീർത്താൽ അഞ്ചുവർഷംകൊണ്ട്‌ ലാഭവും നഷ്ടവുമില്ലാത്ത നിലയിലെത്തും. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളിൽ 10 ശതമാനമാണ്‌ മലബാറിലേക്ക്‌ വരുന്നത്‌. ഗതാഗത സൗകര്യമില്ലായ്‌മയാണ്‌ കാരണം. അർധ അതിവേഗ റെയിൽപാത വന്നാൽ വലിയ മാറ്റം ഈ മേഖലയിലുണ്ടാകും. കേരളത്തിന്റെ വ്യവസായ കേന്ദ്രമായി കണ്ണൂർ മാറും. കെ-റെയിൽ കേരളത്തെ രണ്ടായി പിളർക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും തോമസ് ഐസക് പറഞ്ഞു. കെ- റെയിൽ വിരുദ്ധ സമരത്തിൽ സൂയസ്‌ കനാൽ നിർമിക്കുമ്പോൾ എതിർപ്പുമായെത്തിയവരുടെ പിൻഗാമികളുണ്ടെന്നും ഐസക്‌ പറഞ്ഞു. കെ.എസ്‌.ടി.എ ജില്ല സെക്രട്ടറി കെ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.പി. രമേശൻ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.