തൊടുപുഴ: ജില്ലയിൽ വിവിധയിടങ്ങളിൽ രണ്ട് ദിവസമായി പെയ്യുന്ന മഴയിൽ നാശനഷ്ടം തുടരുന്നു. തിങ്കളാഴ്ച മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ രണ്ടു പേർ മരിച്ചു. ഏലപ്പാറക്ക് സമീപം കോഴിക്കാനം എസ്റ്റേറ്റിൽ ലയത്തിലേക്ക് മണ്ണിടിഞ്ഞ് രാജുവിന്റെ ഭാര്യ പുഷ്പയെന്ന ഭാഗ്യവും അടിമാലി ആനച്ചാലിൽ മുതുവാൻകുടിയിൽ മണ്ണിടിഞ്ഞ് നിർമാണ ജോലിയിലേർപ്പെട്ടിരുന്ന പൗലോസുമാണ് മരിച്ചത്.
ദേവിയാർ പുഴയിൽ ചൂണ്ടയിടാൻ ഇറങ്ങി ഞായറാഴ്ച കാണാതായ യുവാവിനായി തിരച്ചിൽ തിങ്കളാഴ്ചയും തുടരുകയാണ്. ഒഴുവത്തടം ഞണ്ടാല കളത്തിപ്പറമ്പിൽ അഖിലിനെയാണ് (22) കാണാതായത്. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ തുടരുകയാണ്.
പലയിടത്തും മണ്ണിടിഞ്ഞും മരം മറിഞ്ഞ് വീണും നാശനഷ്ടങ്ങളുണ്ട്. ജില്ലയിൽ രണ്ട് വീട് പൂർണമായും മൂന്ന് വീട് ഭാഗികമായും തകർന്നതാണ് ലഭിക്കുന്ന ഔദ്യോഗിക വിവരം. അങ്ങിങ്ങ് കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലൈനിന് മുകളിൽ മരം വീണും മറ്റും പലയിടങ്ങളിൽ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.
തൊടുപുഴ ഉൾപ്പെടെ പലയിടങ്ങളിലും തിങ്കളാഴ്ച ഉച്ചവരെ മഴ മാറിനിന്നെങ്കിലും ഉച്ചയോടെ മഴ കനത്തു. ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിലും ഇടവിട്ട് മഴ തുടരുകയാണ്. പല പ്രദേശങ്ങളിലും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ട്. കനത്ത മഴയെത്തുടർന്ന്, നദികളിലും മറ്റും നീരൊഴുക്ക് വർധിച്ചു.
ഡാമുകളിലെ ജലനിരപ്പും ഉയരുകയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് രണ്ടടിയിലേറെ ഉയർന്ന് 2344.04 അടിയായി. കലക്ടറേറ്റിലും എല്ലാ താലൂക്ക് ഓഫിസുകളിലും 24 മണിക്കൂറും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. യാത്രയിലുൾപ്പെടെ, പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പുണ്ട്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരുകാരണവശാലും ജനങ്ങൾ നദികൾ മുറിച്ചുകടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻ പിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങനോ പാടില്ലെന്ന് കലക്ടർ നിർദേശം നൽകി.
പാറയും മണ്ണും റോഡിലേക്ക് പതിച്ചു
അടിമാലി: ദേശീയപാതയിൽ മണ്ണ് ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ കല്ലാറിലാണ് സംഭവം. തിങ്കളാഴ്ച പുലർച്ചയാണ് മണ്ണിടിഞ്ഞത്. മൂന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കൂറ്റൻ പാറയും മണ്ണിനൊപ്പം റോഡിൽ പതിച്ചു.
വാളറ ആറാം മൈലിൽ ഞായറാഴ്ച രാത്രി ഒമ്പതിന് വീണ കൂറ്റൻ മരം രാത്രി 12ഓടെയാണ് നീക്കിയത്. സഞ്ചാരികളും യാത്രക്കാരുമടക്കമുള്ളവർ ഇതോടെ ദുരിതത്തിലായി. ഇതിനിടെ ചൂണ്ടയിടാൻ പോയ യുവാവിനെ ദേവിയാർ പുഴയിൽ കാണാതായത് ഫയർഫോഴ്സിനും പൊലീസിനും വിശ്രമം ഇല്ലാത്ത ജോലിയായി. വാളറ മേഖലയിൽ ഞായറാഴ്ച രാത്രിയോടെ നിലച്ച വൈദ്യുതി തിങ്കളാഴ്ച ഉച്ചയോടെ ഭാഗീകമായിട്ടാണ് പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.