തൊടുപുഴ: പണം കവർന്നശേഷം വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്ക് ഉൾപ്പെടെ ബാഗ് മോഷ്ടാക്കൾ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഉപേക്ഷിച്ചനിലയിൽ. വെള്ളിയാഴ്ച രാവിലെയാണ് ബാഗ് കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പരിസരത്തുനിന്ന് കണ്ടെത്തിയത്.
കിളിമാനൂര്‍ സ്വദേശിനിയായ വനിത കണ്ടക്ടര്‍ എസ്. രേഖയുടെ ബാഗാണ് തിരികെ ലഭിച്ചത്. രണ്ടര ലക്ഷത്തോളം രൂപയുടെ ടിക്കറ്റ് റാക്കായിരുന്നു ബാഗിലുണ്ടായിരുന്നത്.
വ്യാഴാഴ്ച വൈകീട്ട് കോട്ടയം-തൊടുപുഴ റൂട്ടില്‍ ചെയിന്‍ സര്‍വിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസില്‍നിന്നാണ് കണ്ടക്ടറുടെ ബാഗ് അപഹരിച്ചത്.
ബസിന് പിന്‍ഭാഗത്തെ കണ്ടക്ടര്‍ സീറ്റിന് താഴെയുള്ള അറയിലാണ് ബാഗ് സൂക്ഷിച്ചിരുന്നത്. ടിക്കറ്റ് റാക്കും പണവും പാന്‍ കാര്‍ഡ് അടങ്ങുന്ന രേഖകളുമാണ് ബാഗിലുണ്ടായിരുന്നത്.
കോട്ടയത്തുനിന്ന് തൊടുപുഴയില്‍ എത്തി വൈകീട്ട് 6.30ന് തിരികെ സര്‍വിസ് തുടങ്ങാന്‍ നേരത്താണ് മോഷണം ശ്രദ്ധയില്‍പെട്ടത്. സര്‍വിസ് പൂര്‍ത്തിയാക്കിയതിനുശേഷം കോട്ടയം ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർക്കും പൊലീസിലും രേഖ പരാതി നല്‍കിയിരുന്നു.
വെള്ളിയാഴ്ച രാവിലെ കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ ഡിപ്പോ പരിസരത്ത് നടത്തിയ പരിശോധനയിലാണ് പണം എടുത്തതിനുശേഷം ബാഗ് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. ടിക്കറ്റ് റാക്ക് നഷ്ടമായിരുന്നെങ്കിൽ മുഴുവൻ തുകയും കെ.എസ്.ആർ.ടി.സിയിൽ തിരിച്ചടക്കേണ്ടിവരുമായിരുന്നു. ആയിരത്തോളം രൂപയാണ് ബാഗിൽ ഉണ്ടായിരുന്നത്. പണം പോയെങ്കിലും ടിക്കറ്റ് റാക്കടക്കമുള്ള രേഖകൾ തിരികെ ലഭിച്ചതിെൻറ ആശ്വാസത്തിലാണ് രേഖ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.